ന്യൂഡൽഹി: എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വത്ത് 142 ശതമാനം വരെ വർധിച്ചതായി പഠന റിപ്പോർട്ട്. 2009ൽ എംപിമാരായിരുന്നവർ 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി നാഷണൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരം. ബിജെപി എംപി ശത്രുഘ്നൻ സിൻഹ, ബിജെഡി അംഗം പിനാക്കി മിശ്ര, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരുടെ സ്വത്ത് ഗണ്യമായി വർധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബിഹാറിലെ പാറ്റ്ന സാഹിബിൽനിന്നുള്ള എംപി ശത്രുഘ്നൻ സിൻഹയ്ക്ക് 2009ൽ നൽകിയ കണക്കുകൾ പ്രകാരം 15 കോടിയുടെ ആസ്തിയാണുണ്ടായിരുന്നത്. ഇത് 2014ൽ 131 കോടിയായി ഉയർന്നു. 778 ശതമാനത്തിന്റെ വർധനവ്. തൊട്ടുപിന്നിലുള്ള പിനാക്കി മിശ്രയുടെ സ്വത്ത് 362 ശതമാനമാണ് വർധിച്ചത് (2009ൽ 29 കോടി, 2014ൽ 137 കോടി). 51 കോടി ഉണ്ടായിരുന്ന സുപ്രിയ സുലെയുടെ സ്വത്ത് 113 കോടിയായി. 121 ശതമാനത്തിന്റെ വർധനവ്.
ഗുജറാത്തിൽ നിന്നുള്ള പാട്ടീൽ ചന്ദ്രകാന്ത് രഘുനാഥ് (208 ശതമാനം), മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതാപസിൻഹ ഭോൻസലെ (417 ശതമാനം), കേന്ദ്രമന്ത്രി ഹർസിമ്രാത് കൗർ ബാദൽ (79 ശതമാനം) തുടങ്ങിയവരും പ്രഖ്യാപിത സ്വത്തു വിവര പ്രകാരം ആദ്യ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഇത്തരത്തിൽ 153 എംപിമാരുടെ സ്വത്തു വിവരങ്ങളാണ് പഠനത്തിനു വിധേയമാക്കിയത്.
സ്വത്ത് വർധനവിലുള്ള ശതമാന കണക്ക് പ്രകാരം പൊന്നാനിയിൽ നിന്നുള്ള എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റേതാണ് മുന്പിൽ. 2081 ശതമാനം. 2009ലെ കണക്ക് പ്രകാരം ആറ് ലക്ഷമുണ്ടായിരുന്നത് 1.32 കോടിയായി വർധിച്ചു. കൊടിക്കുന്നിൽ സുരേഷിന്റേത് 702 ശതമാനമാണ് വർധിച്ചത് (16 ലക്ഷത്തിൽ നിന്ന് 1.32 കോടിയായി). കെ.സി. വേണുഗോപാലിന്റെ സ്വത്ത് 264 ശതമാനം ഉയർന്നു (35 ലക്ഷത്തിൽ നിന്ന് 1.28 കോടിയായി). എ. സന്പത്തിന്റെ ആസ്തി ഉയർന്നത് 98 ശതമാനം (87 ലക്ഷത്തിൽനിന്ന് 1.77 കോടി). മുല്ലപ്പള്ളി രാമചന്ദ്രന്റേത് 178 ശതമാനം (33 ലക്ഷത്തിൽനിന്ന് 92 ലക്ഷമായി), എം.കെ. രാഘവന്റേത് 337 ശതമാനം (14 ലക്ഷത്തിൽനിന്ന് 61 ലക്ഷം), ആന്റോ ആന്റണിയുടേത് 280 ശതമാനം (14 ലക്ഷത്തിൽ നിന്ന് 54 ലക്ഷം), എം.ബി. രാജേഷിന്റേത് 323 ശതമാനം (11 ലക്ഷത്തിൽ നിന്ന് 46 ലക്ഷം), പി.കെ. ബിജുവിന്റേത് 601 ശതമാനം (നാല് ലക്ഷത്തിൽ നിന്ന് 32 ലക്ഷം), ശശി തരൂരിന്റേത് എട്ട് ശതമാനം (21 കോടിയിൽ നിന്ന് 23 കോടി) ഇങ്ങനെ പോകുന്നു കേരള എംപിമാരുടെ പട്ടിക.
2009ലെ അപേക്ഷിച്ച് 2014ൽ സ്വത്ത് കുറഞ്ഞവരുമുണ്ട് പട്ടികയിൽ. കേരളത്തിൽ നിന്നു പി. കരുണാകരനാണ് ഇക്കൂട്ടത്തിൽ മുന്നിൽ 67 ശതമാനമാണ് കുറഞ്ഞത് (1.78 കോടിയിൽനിന്നു 59 ലക്ഷമായി കുറഞ്ഞു. പ്രഫ. കെ.വി. തോമസിന്റേത് 21 ശതമാനമാണ് കുറഞ്ഞത് (1.5 കോടിയിൽ നിന്ന് 1.18 കോടിയായി).
കോടിപതികളും കോടികൾ ഇരട്ടിയാകുന്നതുമായ എംപികൾ കൂടുതലുള്ള പാർട്ടികളിൽ മുന്പിലുള്ളത് ബിജെപിയാണ്. കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, ബിജെഡി എന്നി പാർട്ടികൾ തൊട്ടുപിന്നിലുണ്ട്.
ജിജി ലൂക്കോസ്
എംപിമാരുടെ സ്വത്ത് 142 ശതമാനം വർധിച്ചു
12:19 AM Mar 20, 2019 | Deepika.com