ബഹോദി (യുപി): എഴുപതുവർഷത്തെ ഭരണത്തിനിടെ കോൺഗ്രസ് എന്തുചെയ്തുവെന്ന ബിജെപിയുടെ ചോദ്യം കാലഹരണപ്പെട്ടതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
അഞ്ചുവർഷത്തിനിടെ യുപിയിൽ ബിജെപി എന്തുവികസനമാണു കൊണ്ടുവന്നതെന്നു വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രണ്ടുവർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ച് യോഗി ആദിത്യനാഥ് സർക്കാർ പുറത്തിറക്കിയ പ്രവർത്തനറിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അവർ. വോട്ടർമാരെ നേരിൽക്കാണാനായി ഗംഗാതീരത്തിലൂടെയുള്ള യാത്രയ്ക്കിടെയായിരുന്നു പ്രിയങ്ക മാധ്യമപ്രവർത്തകരെ കണ്ടത്.
“സർക്കാർ വരച്ചിടുന്നതിനു പാടേ വിഭിന്നമാണ് സംസ്ഥാനത്തെ അടിസ്ഥാന യാഥാർഥ്യങ്ങൾ. താഴെത്തട്ടിലേക്കിറങ്ങി യാഥാർഥ്യം എന്താണെന്ന് അവർ മനസിലാക്കണം. വിവിധക്ഷേമപദ്ധതികളും നേട്ടങ്ങളും വിവരിക്കുന്ന റിപ്പോർട്ട് കാർഡും പ്രചാരണവും കാഴ്ചയിൽ മുന്തിയതാണ്. എന്നാൽ യാഥാർഥ്യം മറ്റൊന്നും-ഭദോഹിയിലെ സീതാക്ഷേത്രത്തിനു സമീപമുള്ള ഗസ്റ്റ്ഹൗസിൽ പ്രിയങ്ക പറഞ്ഞു.
യോഗിയുടെ ഭരണം സന്പൂർണപരാജയമാണ്. വിദ്യാർഥികളും യുവജനങ്ങളും അങ്കണവാടി അധ്യാപകരുമെല്ലാം ഇതേ അഭിപ്രായമാണു പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അഞ്ചുവർഷത്തെ ഭരണനേട്ടം വിവരിക്കാൻ പ്രിയങ്കയുടെ വെല്ലുവിളി
12:19 AM Mar 20, 2019 | Deepika.com