ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ സ്ഥാനാർഥിപട്ടികയിലെ തർക്കവും പ്രതിസന്ധിയും വയനാട്ടിൽനിന്നു വടകരയിലേക്കു മാറി. സിപിഎം സ്ഥാനാർഥി പി. ജയരാജനെതിരേ മത്സരിക്കാൻ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള ഒരു നേതാവ് വടകരയിൽ ഇറങ്ങണമെന്നതാണ് പാർട്ടിയിലെ പൊതുവികാരം. അതുകൊണ്ടുതന്നെ മത്സരരംഗത്തേക്കിറങ്ങാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമേൽ കടുത്ത സമ്മർദമാണ്.
എന്നാൽ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാടിലുറച്ചുനിന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അക്കാര്യം വൈകുന്നേരം അഞ്ചു മണിയോടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഫോണിൽ വിളിച്ചപ്പോൾ അറിയിക്കുകയും ചെയ്തു. ടി. സിദ്ദിക്ക് വയനാടും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും അടൂർ പ്രകാശ് ആറ്റിങ്ങലും മത്സരിക്കും എന്നതാണു നിലവി ലെ നില. സീറ്റ് ധാരണ ചർച്ചകൾ തീരുമാനമാകാതെ അനിശ്ചിതമായി നീളുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രണ്ടരയ്ക്കു ശേഷം ഡൽഹിയിൽനിന്നു കേരളത്തിലേക്കു തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇന്നലെ ഡൽഹിയിലെത്തിയിട്ടുണ്ട്. തീരുമാനം ആയിട്ടു മാത്രമേ താൻ ഡൽഹിയിൽനിന്നു മടങ്ങൂ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.
ശനിയാഴ്ച രാത്രി ആദ്യം പതിമ്മൂന്നു പേരുമായി തയാറാക്കിയ പട്ടിക വടകരയിലെ സ്ഥാനാർഥിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് പന്ത്രണ്ട് പേരുകളിൽ ഒതുങ്ങിയത്. പിന്നീട് ഞായറാഴ്ച നടന്ന ചർച്ചയിൽ വയനാട് സീറ്റിലായിരുന്നു കൃത്യമായ ഉറപ്പു കണ്ടെത്താനാകാതെ തീരുമാനം നീണ്ടത്. വയനാട്ടിലെ സീറ്റിൽ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി നേരിട്ടു ചർച്ച ചെയ്തിട്ടു മാത്രം തീരുമാനം എടുക്കാമെന്ന നിലപാടായിരുന്നു കെപിസിസി നേതൃത്വത്തിന്. ഇന്നലെ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയതോടെ വയനാട് സംബന്ധിച്ച് ഏകദേശ ധാരണ ആയി.
എന്നാൽ, അനിശ്ചിതത്വം വടകരയിലേക്കു നീങ്ങുകയായിരുന്നു. വടകരയിൽ ശക്തനായ ഒരാൾ മത്സരിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ പാടേ തകരും എന്ന നിലയിലുള്ള സന്ദേശങ്ങൾ ഹൈക്കമാൻഡിലേക്കും എത്തി. വടകരയിലേക്കു മൂന്നു പേരുകൾ ഉൾപ്പെട്ട ഒരു പട്ടിക കെപിസിസി അധ്യക്ഷൻ ഇന്നലെ രാഹുൽ ഗാന്ധിയുടെ പരിഗണനയ്ക്കു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാവും പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്നലെ കർണാടകത്തിൽ ആയതിനാൽ ഇക്കാര്യത്തിൽ ചർച്ചയോ തീരുമാനമോ ഉണ്ടായില്ല. രാത്രി പത്തരയോടെ മാത്രമാണ് രാഹുൽ തിരിച്ചു ഡൽഹിയിൽ എത്തിയത്. ആലപ്പുഴയിൽ ഉറപ്പെന്ന സൂചന ലഭിച്ചതോടെ ഷാനിമോൾ ഉസ്മാനും കഴിഞ്ഞ ദിവസം ഡൽഹി വിട്ടു.
വടകരയിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടാകുമെന്നും അതോടെ ബാക്കിയുള്ള മറ്റു മൂന്നു സീറ്റുകളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. അതേസമയം, വടകരയിൽ മത്സരിക്കാൻ മുല്ലപ്പള്ളിക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയുടെ വരവ് കാത്ത് തന്റെ ഒൗദ്യോഗിക വസതിയിലെത്തിയ മുല്ലപ്പള്ളിയെ തേടി വടകര മണ്ഡലത്തിൽ നിന്ന് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. ഒരു വേള വിവരങ്ങൾ ചോദിച്ചറിയാൻ വി.എം സുധീരന്റെ വിളിയും എത്തി. അതിനുശേഷം മുകുൾ വാസ്നിക് ഫോണിൽ വിളിച്ചപ്പോഴാണ് അദ്ദേഹം താൻ ഇനി മത്സരിക്കാനില്ലെന്ന് തീർത്തു പറഞ്ഞത്.
നിലവിൽ ആന്ധ്രയുടെകൂടി ചുമതലയുള്ള ഉമ്മൻ ചാണ്ടി കേരള ഹൗസിൽ അവിടെനിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ചകളിലും ചർച്ചകളുമായി തിരക്കിലായിരുന്നു. അതോടെ, കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയും വടകരയിലെ തീരുമാനവും സംബന്ധിച്ച ചോദ്യങ്ങളെല്ലാം മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നിൽ ചെന്നു നിൽക്കുന്ന അവസ്ഥയായിരുന്നു ഇന്നലെയുണ്ടായിരുന്നത്.
സെബി മാത്യു
വടകര കടക്കണം ; കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾ തുടരുന്നു
12:26 AM Mar 19, 2019 | Deepika.com