ന്യൂഡൽഹി: എറണാകുളത്തു സീറ്റു നിഷേധിക്കപ്പെട്ട സിറ്റിംഗ് എംപി പ്രഫ. കെ.വി. തോമസിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ചർച്ചയ്ക്കു വിളിച്ചു. ഇന്നു രാവിലെ 11ന് സോണിയയുടെ വസതിയിലാണു നിർണായക കൂടിക്കാഴ്ച. എംപി സ്ഥാനം നഷ്ടമാകുന്ന തോമസിന് ഇനിയെന്താകും കാത്തിരിക്കുന്നത് എന്നതിനുള്ള ഉത്തരമാകും ഇന്നത്തെ ചർച്ച. യുഡിഎഫ് കണ്വീനർ, എഐസിസിയിലെ പദവി തുടങ്ങിയവ തോമസിനു നൽകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
നെഹ്റു, ഗാന്ധി കുടുംബത്തിന്റെയും പ്രത്യേകിച്ചു സോണിയയുടെയും വിശ്വസ്തനായ തോമസിനു നൽകുന്ന പുതിയ പദവി സംബന്ധിച്ച് തീരുമാനിക്കുന്നതിനു മുന്പുള്ള ചർച്ച നിർണായകമാകും.
തോമസിന്റെ വേദന മനസിലാക്കിയാണു അദ്ദേഹവുമായി സോണിയ ചർച്ച നടത്തുന്നതെന്നു ഹൈക്കമാൻഡ് വിശദീകരിച്ചു. കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തിരക്കിലായതിനാലാണു സോണിയ നേരിട്ടു ചർച്ച നടത്തുന്നതെന്നും പറയുന്നു.
പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാനെന്ന നിലയിൽ നോട്ട് റദ്ദാക്കലിനെതിരേയും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം അടക്കമുള്ള പ്രശ്നങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനെതിരേ തോമസ് സ്വീകരിച്ച കർശന നിലപാടുകൾ സോണിയയുടെ പ്രശംസ നേടിയിരുന്നു.
രണ്ടു വിഷയങ്ങളിലും റിസർവ് ബാങ്ക് ഗവർണറെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനു പുറമേ നോട്ട് റദ്ദാക്കൽ വേണ്ടി വന്നാൽ പ്രധാനമന്ത്രിയോടും വിശദീകരണം തേടുമെന്ന തോമസിന്റെ പ്രസ്താവന ദേശീയ തലത്തിലും വിവാദമായിരുന്നു.
രണ്ടാം യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ 2ജി, അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള കേസുകളിലും കോണ്ഗ്രസ് പാർട്ടിക്ക് തലവേദനയില്ലാത്ത നിലപാടുകളാണ് പിഎസി സ്വീകരിച്ചത്.
ജോർജ് കള്ളിവയലിൽ
സോണിയ കെ.വി. തോമസിനെ ചർച്ചയ്ക്കു വിളിച്ചു
12:26 AM Mar 19, 2019 | Deepika.com