ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിൽ യുഡിഎഫ് കേരളത്തില്‍ വന്‍ വിജയം സ്വന്തമാക്കുമെന്ന് ടൈംസ് നൗ-വിഎംആർ പോൾ ട്രാക്കർ. ആകെയുള്ള 20 സീറ്റിൽ 16 എണ്ണവും യുഡിഎഫ് നേടും. എല്‍ഡിഎഫ് മൂന്നു ലോക്സഭാ സീറ്റിൽ ജയിക്കും. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നാണ് സർവേ പ്രവചിക്കുന്നത്. 45 ശതമാനം വോട്ട് യുഡിഎഫ് നേടും. എല്‍ഡിഎഫ് 29.20 ശതമാനവും എന്‍ഡിഎ 21.70 ശതമാനം വോട്ടും നേടും.
മാർച്ചിൽ വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയാറാക്കിയത്.ബിജെപി നേതൃത്വം നൽകുന്ന എൻഡി എ 282 സീറ്റ് നേടി അധികാരത്തിൽ വരും. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ യ്ക്ക് 136 സീറ്റുകളും മറ്റു പാർട്ടികൾ (എസ്പി-ബിഎസ്പി- ആർഎൽ ഡി, ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്) 136 സീറ്റുകളും സർവേ പ്രവചിക്കുന്നു. 2014 നെ അപേക്ഷിച്ച് എൻഡിഎയ്ക്ക് 54 സീറ്റ് കുറവാണ് പ്രവചനത്തിൽ പറയുന്നത്.
യുഡിഎഫ് 16 സീറ്റ് നേടും; എൻഡിഎ ഇക്കുറി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ സർവേ
12:26 AM Mar 19, 2019 | Deepika.com