ന്യൂഡൽഹി: പത്തനംതിട്ട മണ്ഡലത്തിന്റെ പേരിൽ തമ്മിലടി രൂക്ഷമായതോടെ ബിജെപി സംസ്ഥാന സ്ഥാനാർഥി പട്ടികയിലുള്ള ചർച്ച മാറിമറിയുന്നു. പത്തനംതിട്ടയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള അവകാശപ്പെടുന്പോൾ പത്തനംതിട്ടയിലല്ലാതെ മത്സരത്തിനില്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പറയുന്നു. ഇഷ്ട മണ്ഡലമില്ലാത്തതിനാൽ മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവർ സ്ഥാനാർഥിയാകാനില്ലെന്ന് അറിയിച്ചതായും സൂചനയുണ്ട്.
തർക്കങ്ങളും അവ്യക്തതയും ബാക്കി നിൽക്കേ സംസ്ഥാന നേതൃത്വം പുതുക്കിയ പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. ഇത് ഇന്നു ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും. പത്തനംതിട്ടയുടെ പേരിൽ തമ്മിലടിച്ചിരുന്ന നേതാക്കളെ പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പല മണ്ഡലങ്ങളിലേക്കു മാറ്റിയതായാണ് ഒടുവിൽ കിട്ടുന്ന സൂചനകൾ. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ആറ്റിങ്ങലും അൽഫോൻസ് കണ്ണന്താനത്തിനു കൊല്ലവുമാണ് പുതുക്കിയ പട്ടികയിലുള്ളത്. പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള തന്നെ മത്സരിച്ചേക്കുമെന്നും പുതുക്കിയ നടപടികൾ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്നും നേതാക്കൾ പറയുന്നു.
കൊല്ലത്ത് നേരത്തെ പരിഗണിച്ചിരുന്ന സി.വി. ആനന്ദ ബോസ് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന്റെ പേര് നിർദേശിക്കപ്പെട്ടത്. അതേസമയം, പത്തനംതിട്ട ഇല്ലെങ്കിൽ താൻ മത്സര രംഗത്തുണ്ടാവില്ലെന്നു ചൂണ്ടിക്കാട്ടി കണ്ണന്താനം കേന്ദ്ര നേതൃത്വത്തിനു കത്ത് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. പത്തനംതിട്ട ശ്രീധരൻ പിള്ള കൈയടക്കിയതോടെയാണ് എം.ടി. രമേശ് മത്സര രംഗത്തു നിന്നു പിന്മാറിയത്.
പാലക്കാട് ലക്ഷ്യമാക്കിയിരുന്ന ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ സ്ഥാനാർഥിയാകുമെന്നാണു സൂചനയുണ്ടായിരുന്നത്. പത്തനംതിട്ടയുടെയും തൃശൂരിന്റെയും പേരിൽ കടുത്ത നിലപാടെടുത്തിരുന്ന കെ. സുരേന്ദ്രനെ ആറ്റിങ്ങലിലേക്കു മാറ്റിയതോടെ ശോഭ സുരേന്ദ്രനും പിന്മാറി. കോണ്‍ഗ്രസിൽ നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ ടോം വടക്കൻ എറണാകുളത്തു സ്ഥാനാർഥിയായേക്കും.
മത്സരത്തിനില്ലെന്നു ആവർത്തിച്ചിരുന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തന്നെ തൃശൂരിൽ സ്ഥാനാർഥിയാകും. തൃശൂർ അടക്കം അഞ്ച് മണ്ഡലങ്ങളാണ് ബിഡിജെഎസിനു നൽകാൻ ധാരണയായിരിക്കുന്നത്. കോട്ടയം സീറ്റ് പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനും. ബാക്കിയുള്ള സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നു ശ്രീധരൻ പിള്ള മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
"പത്തനംതിട്ട'യിൽ തമ്മിലടി; പട്ടിക പൂർത്തിയാക്കാനാവാതെ ബിജെപി
12:26 AM Mar 19, 2019 | Deepika.com