അലഹാബാദ്: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനു രാഷ്ട്രീയ നങ്കൂരമിടാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഗംഗായാത്ര ആരംഭിച്ചു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് ആവശ്യം. തന്റെ സഹോദരൻ രാഹുൽ ഗാന്ധി പറയുന്നത് ചെയ്യും- ഗംഗായാത്രയ്ക്കിടെ പ്രിയങ്ക വോട്ടർമാരോട് പറഞ്ഞു.
പച്ച കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ചെത്തിയ പ്രിയങ്ക ജനങ്ങളുമായും വിദ്യാർഥികളുമായും സംവദിച്ചു. പ്രയാഗ്രാജിലെ മനിയ ഘാട്ടിൽനിന്നാണ് മോട്ടർ ബോട്ടിൽ യാത്ര ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിഴക്കൻ യുപിയിൽ നടത്തുന്ന മൂന്നു ദിവസത്തെ സന്ദർശനത്തിൽ പ്രിയങ്ക ഗംഗയിലൂടെ 100 കിലോമീറ്റർ സഞ്ചരിക്കും. അലാഹാബാദിൽനിന്നു തുടങ്ങുന്ന പ്രയാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ സമാപിക്കും. യാത്രക്കിടെ നിരവധി ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും. പതിറ്റാണ്ടുകളായി കോൺഗ്രസിനെ കൈവിട്ട യുപിയിലെ രാഷ്ട്രീയാന്തരീക്ഷം മനസിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം.
പ്രയാഗ്രാജ്സംഗം സന്ദർശിച്ച പ്രിയങ്ക, ബാദ് ഹനുമാൻ ക്ഷേത്രം (ലീറ്റീ ഹനുമാൻ ജി) ക്ഷേത്രത്തിൽ പൂജ ചെയ്ത ശേഷമാണ് യാത്ര ആരംഭിച്ചത്. പ്രിയങ്കയ്ക്കൊപ്പം സാവിത്രബായ് ഫുലെ, കോൺഗ്രസ് എംഎൽഎ അനുരാധ മിശ്ര എന്നിവരുമുണ്ടായിരുന്നു.
ദുംദുമാഘട്ടിൽ പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു. നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ വരും. എന്റെ സഹോദരൻ രാഹുൽ ഗാന്ധി പറയുന്നതു പോലെ ചെയ്യും. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളിൽ കർഷികകടം എഴുതിത്തള്ളി. അതിനാൽ എന്റെ സഹോദരീസഹോദരൻമാരെ, നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു സർക്കാരിനായി വോട്ട് രേഖപ്പെടുത്തൂ- പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് തൊഴിലുറപ്പ് പദ്ധതി പോലെയുള്ള പ്രധാന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കോൺഗ്രസിനെയും രാഹുൽജിയും നിങ്ങൾ ശക്തിപ്പെടുത്തിയാൽ വികസനമുണ്ടാകുമെന്നും സിർസ ഘാട്ടിലെ സമ്മേളനത്തിൽ അവർ പറഞ്ഞു. രാത്രി ബദോളി ജില്ലയിലെ സീതാമഢിയിൽ യാത്ര അവസാനിപ്പിച്ച പ്രിയങ്ക ഇന്നു രാവിലെ വാരാണസിയിലേക്കുള്ള യാത്ര പുനരാരംഭിക്കും.
നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രിയങ്കയുടെ ഗംഗാ യാത്ര
12:26 AM Mar 19, 2019 | Deepika.com