ന്യൂഡൽഹി: സുനേരിബാഗ് ലെയ്നിലെ മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിൽ സന്ധ്യ മയങ്ങിയാൽ പീലി വിരിച്ചാടുന്ന മയിലുകളുടെ നൃത്തം പതിവ് കാഴ്ചയാണ്. വേനൽ കടുത്താൽ വികൃതിക്കുരങ്ങന്മാരുടെ വിളയാട്ടമായിരിക്കും. വീട്ടു വളപ്പിലെത്തുന്ന നാനാജാതി പക്ഷി മൃഗാദികൾക്ക് സമയാസമയങ്ങളിൽ തീറ്റ കൊടുക്കണമെന്ന് ജീവനക്കാരോട് ചട്ടം കെട്ടിയിട്ടുണ്ട് അദ്ദേഹം. ചോളവും കടലയും പയറും കലർത്തിയ ധാന്യങ്ങൾ രണ്ടു പ്ലാസ്റ്റിക് ബക്കറ്റ് നിറയെ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വീട്ടിലെത്തുന്ന മയിലുകളിൽ ഒന്നിന് ബിസ്കറ്റ് ആണ് പ്രിയം. അതും കെപിസിസി പ്രസിഡന്റ് കൊടുക്കുന്ന കശുവണ്ടി പതിച്ച ബിസ്കറ്റ് മാത്രമേ കഴിക്കൂ.
വടകരയിൽ മത്സരിക്കാൻ ഹൈക്കമാൻഡിൽ നിന്നു മുതൽ അങ്ങ് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നു വരെ സമ്മർദവും അഭ്യർഥനകളുമായി നിരന്തരം പലരും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്പോൾ സുനേരി ബാഗിലെ ഒന്നാം നന്പർ വസതിയുടെ നടുത്തളത്തിൽ മയിലാട്ടം ഉൾപ്പെടെയുള്ള വർത്തമാനങ്ങളും ഖദറിനേക്കാൾ വെളുപ്പുള്ള പുഞ്ചിരിയുമായി മുല്ലപ്പള്ളിയിരുന്നു.
കെപിസിസി അധ്യക്ഷനായതോടെ താമസം തിരുവനന്തപുരത്തേക്ക് മാറ്റിയതിനൊപ്പം വീട്ടു സാധനങ്ങളും കേറിപ്പോയി. കസേരകൾ കുറവാണ്, ഉള്ള സ്ഥലത്ത് ഒതുങ്ങിയിരിക്കാം എന്നു പറഞ്ഞാണ് തുടങ്ങിയത്. കോണ്ഗ്രസ് തലപ്പത്തെ തലമുറകൾ പിന്നിട്ടു വന്നവരുമായുള്ള അടുപ്പത്തിന്റെ കഥകൾ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നിവരിലൂടെ രാഹുൽ ഗാന്ധിയിലെത്തി നിന്നു. പ്രിയങ്കയെ കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പട്ടികയിൽ തലവേദനയും തർക്കവും ആയി തല പുകഞ്ഞിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കാണാൻ അപ്പോൾ ഒരതിഥി എത്തി. ആന്ധ്രാ പ്രദേശിൽ നിന്നുള്ള മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ചെങ്ക റെഡ്ഡി. ആറ് പതിറ്റാണ്ട് കാലം കോണ്ഗ്രസിൽ പ്രവർത്തിച്ച ചെങ്ക റെഡ്ഡി മുല്ലപ്പള്ളിയുടെ മുന്നിലെത്തിയിരിക്കുന്നത് രസകരമായ ഒരു അഭ്യർഥനയുമായാണ്. ഒപ്പമുള്ള മകൾക്ക് ആന്ധ്രായിലെ നഗരി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കണം. അക്കാര്യം ആന്ധ്രായുടെ ചുമതലയുള്ള ഉമ്മൻ ചാണ്ടിയോട് ഒന്നു സൂചിപ്പിക്കണം. കേരളത്തിലെ കാര്യത്തിൽ ഉമ്മൻ ചാണ്ടി വന്നിട്ടേ ഒത്തു തീർപ്പിനുള്ളൂ എന്നു പറഞ്ഞിരുന്ന ആളോടാണ് ആന്ധ്രായിലേക്കൊരു ശിപാർശ വേണമെന്നു പറഞ്ഞ് എത്തിയിരിക്കുന്നത്.
പണ്ടേ പരിചയമുള്ള ചെങ്ക റെഡ്ഡിയെ കൈപിടിച്ചിരുത്തിയ മുല്ലപ്പള്ളി മകളുടെ പാർട്ടി പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. എംബിഎ ബിരുദധാരിയാണ്. പാർട്ടിക്ക് വേണ്ടി നിരവധി പദയാത്രകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് മകൾ തന്നെ പറഞ്ഞു. ഇതിനെല്ലാം പുറമേ അടുത്തിടെ നടന്ന ഒരു പാർട്ടി പ്രതിഷേധത്തിൽ അഞ്ചു ദിവസം നിരാഹാരവും കിടന്നിട്ടുണ്ടത്രേ. എന്തായാലും കാര്യങ്ങൾ പരിഗണിക്കാം എന്നു പറഞ്ഞ് ചെങ്ക റെഡ്ഡിയേയും മകളേയും യാത്രയാക്കിയ മുല്ലപ്പള്ളി കേരളകാര്യത്തിലേക്കും വടകരയിൽനിന്നുള്ള വിളികളിലേക്കും മടങ്ങിയെത്തി.
വർത്തമാനത്തിനൊപ്പം ഇടതു വശത്തിരിക്കുന്ന ലെതർ പൗച്ചിനുള്ളിൽ രണ്ടു ഫോണുകൾ നിർത്താതെ മണിയടിക്കുന്നുണ്ട്. ചിലതെടുത്തു നോക്കി ചെറിയ മറുപടികളിലൊതുക്കി. ചിലത് നിശബ്ദമാക്കി വയ്ക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന അച്ചടി വടിവിൽ പുഞ്ചിരിയോടെ കാര്യങ്ങൾ പറയുന്ന നേതാവിനെ അടുപ്പമുള്ളവരെല്ലാം വിളിക്കുന്നത് ചന്ദ്രേട്ടൻ എന്നാണ്. കൈയിലിരിക്കുന്ന രണ്ടു ഫോണിലേക്കും നിരന്തരം വിളികൾ വരുന്നതിന് പുറമേ പുറത്ത് നിൽക്കുന്ന പേഴ്സണൽ സ്റ്റാഫിന്റെ ഫോണിലേക്കും ചന്ദ്രേട്ടാ വടകരയിലേക്കു എന്നു പറഞ്ഞു കൊണ്ടുള്ള വിളികളെത്തുന്നു. അതിനിടെ ഹൈക്കമാൻഡ് വടകര നിൽക്കാൻ പറഞ്ഞാൽ ചന്ദ്രേട്ടൻ നോ പറയല്ലേ എന്നു പറഞ്ഞ് ഒരു മഹിളാ കോണ്ഗ്രസ് നേതാവിന്റെ വിളി. അടുത്തതായി മൊബൈൽ ബെല്ലടിച്ചതും ഒരു മിനിറ്റ് എന്നു പറഞ്ഞ് മുല്ലപ്പള്ളി അകത്തേക്കു പോയി. ആ വിളി മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ഫോണിൽ നിന്നു വന്നതായിരുന്നു.
തൊട്ടു പിന്നാലെ വന്ന ഫോണ് വിളിക്ക് ഏറെ താത്പര്യത്തോടെ മറുപടി പറഞ്ഞ അദ്ദേഹം ഫോണ് വച്ച ശേഷം അടക്കം പറഞ്ഞു. അത് വടകരയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റാ, ഒരിടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റ്. നാലര ആയതോടെ വടകരയിൽ നിന്നു വിളിയോട് വിളികളെത്തി. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ചന്ദ്രേട്ടൻ വടകരയിലേക്ക് മത്സരിക്കാൻ വാ, ഞങ്ങൾ മരിച്ചു പ്രവർത്തിച്ച് വിജയിപ്പിച്ചു തരാം എന്നാണ്. അഞ്ചു മണിയോട് അടുത്തപ്പോഴേക്കും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ ഫോണ് വിളിയെത്തി. ഇല്ല, മത്സരിക്കാനില്ല എന്നു തീർത്തു തന്നെ പറഞ്ഞ് അദ്ദേഹം താൻ വടകരയിൽ ഏറ്റുമുട്ടാനില്ല എന്ന തീരുമാനത്തിന് അടിവരയിട്ടു.
സെബി മാത്യു
വടകരയിൽനിന്ന് വിളിയോട് വിളി; ചന്ദ്രേട്ടൻ എവിടെയാ... ?
12:26 AM Mar 19, 2019 | Deepika.com