പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ(63) അന്തരിച്ചു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് 2018 ഫെബ്രുവരി മുതൽ ചികിത്സയിലായിരുന്നു. പനാജിയിലെ സ്വകാര്യവസതിയിൽ ഇന്നലെ വൈകുന്നേരം 6.40നായിരുന്നു അന്ത്യം. നാലു തവണ മുഖ്യമന്ത്രിയായ പരീക്കർ മൂന്നു വർഷം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു.
അ ർബുദബാധയെത്തുടർന്ന് അമേരിക്കയിലും ഡൽഹി എയിംസിലും ചികിത്സ തേടിയിരുന്നു. രോഗത്തിന്റെ അവശതകൾക്കിടയിലും കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക ചുമതലകളിലേക്കു മടങ്ങിയെത്തിയ പരീക്കർ കത്തീറ്റർ ധരിച്ചെത്തി ജനുവരി 30ന് ബജറ്റ് അവതരിപ്പിച്ചു. പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു.
കോൺഗ്രസ് കോട്ടയായിരുന്ന ഗോവയിൽ ബിജെപിയെ വളർത്തിയതിൽ നിർണായക പങ്കു വഹിച്ച നേതാവാണു പരീക്കർ. 1955 ഡിസംബർ 13ന് ഇടത്തരം കുടുംബത്തിൽ ജനിച്ച പരീക്കർ ആർഎസ്എസ് പ്രചാരകനായാണു പൊതുപ്രവർത്തനം ആരംഭിച്ചത്. മുംബൈ ഐഐടിയിൽനിന്ന് എൻജിനിയറിംഗിൽ ബിരുദം നേടി.
1994ൽ പനാജിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയ പരീക്കർ 1999 പ്രതിപക്ഷനേതാവായി. 2000 ഒക്ടോബറിൽ മുഖ്യമന്ത്രിപദത്തിലെത്തി. 2002 ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. നാല് എംഎൽഎമാർ കൂറുമാറിയതോടെ 2005 ജനുവരിയിൽ പരീക്കർ രാജിവച്ചു. 2012ൽ ബിജെപിയെ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച പരീക്കർ മുഖ്യമന്ത്രിയായി. 2014ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പരീക്കർ പ്രതിരോധ മന്ത്രിയായിരിക്കേയാണ് പാക് അധീന കാഷ്മീരിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
2017ൽ ഗോവയിൽ 13 സീറ്റു മാത്രമുണ്ടായിരുന്ന ബിജെപി സർക്കാർ രൂപവത്കരിച്ചത് പരീക്കറുടെ കഴിവിലായിരുന്നു. ഗോവ ഫോർവേഡ് പാർട്ടി, എംജിപി എന്നീ പാർട്ടികളെ കൂടെ നിർത്തി പരീക്കർ മുഖ്യമന്ത്രിയായി. 17 അംഗങ്ങളുണ്ടായിരുന്നിട്ടും കോൺഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്നു പരീക്കർ. മോദിയെ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി നിർദേശിച്ചത് മനോഹർ പരീക്കറായിരുന്നു. 2013ൽ ഗോവയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു മോദിക്കുവേണ്ടി പരീക്കർ വാദിച്ചത്.
മനോഹർ പരീക്കർ അന്തരിച്ചു
01:17 AM Mar 18, 2019 | Deepika.com