മുംബൈ: മുംബൈ ആകാശത്തു വിമാനങ്ങൾ തൊട്ടരികെ വന്നു. കൃത്യസമയത്തു ട്രാഫിക് കൊളിഷൻ അവോയിഡൻസ് സംവിധാനം പ്രവർത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. ഫെബ്രുവരി 27 മുതൽ പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്നാണ് സംഭവമുണ്ടായതെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.
വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യൻ ആകാശത്ത് ഷെഡ്യൂൾ ചെയ്തതും ചെയ്യാത്തതുമായ ധാരാളം വിമാനങ്ങൾ പറന്നിരുന്നു. ഇതിനിടെയാണ് ഹോചിമിൻ സിറ്റിയിൽനിന്നു പാരീസിലേക്കു പോയ എയർ ഫ്രാൻസിന്റെ എഎഫ്-253 വിമാനവും അബുദാബിയിൽനിന്നു കാഠ്മണ്ഡുവിലേക്കു പോയ ഇത്തിഹാദ് എയർവെയ്സ് വിമാനവും അടുത്തു വന്നത്.
ഇത്തിഹാദ് വിമാനം 31,000 അടി ഉയരത്തിലും എയർ ഫ്രാൻസ് വിമാനം 32,000 അടി ഉയരത്തിലുമാണ് പറന്നിരുന്നത്. ഇതു തിരിച്ചറിഞ്ഞ് പൈലറ്റ് ട്രാഫിക് കൊളിഷൻ അവോയിഡൻസ് സംവിധാനം പ്രവർത്തിപ്പിച്ചു. ഉടൻതന്നെ 33,000 അടി ഉയരത്തിലേക്കു വിമാനം ഉയർത്താൻ ഇത്തിഹാദ് വിമാനത്തിന് എടിഎസ് നിർദേശം നൽകി അപകടം ഒഴിവാക്കുകയായിരുന്നു.
വിമാനങ്ങൾ തൊട്ടരികെ, ദുരന്തം ഒഴിവായി
01:17 AM Mar 18, 2019 | Deepika.com