ന്യൂഡൽഹി: എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംപി പ്രഫ. കെ.വി തോമസിനെ കോണ്ഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ടിടപെട്ട് അനുനയിപ്പിച്ചു. മൻമോഹൻ സിംഗ്, അഹമ്മദ് പട്ടേൽ തുടങ്ങിയവർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിച്ചു. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നു അഹമ്മദ് പട്ടേലിന്റെ വിളിയെത്തിയത്. രാഹുൽ ഗാന്ധിയുടെ നിർദേശം അനുസരിച്ച് ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അദ്ദേഹത്തെ നേരിട്ടെത്തി കാണുകയും ചെയ്തു.
പാർട്ടിയിൽ നിർണായക ചുമതല നൽകി അദ്ദേഹത്തെ ഡൽഹിയിൽ തന്നെ കോണ്ഗ്രസ് നിർത്തുമെന്നാണു വിവരം. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കെ.വി. തോമസും പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും തോമസ് കൂടിക്കാഴ്ച നടത്തി.
വൈകാരികമായ തന്റെ പ്രതികരണം സ്വാഭാവികമാണ്. സീറ്റില്ലെന്ന കാര്യം തന്നോടു പങ്കുവയ്ക്കാൻ പാർട്ടി നിയോഗിച്ച ആരും തന്നെ അക്കാര്യം തുറന്നു പറയാതിരുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് പറഞ്ഞ കെ.വി. തോമസ് ബിജെപിയിലേക്കു പോകുമെന്ന വാർത്തകൾ നിഷേധിച്ചു. എന്നാൽ, ബിജെപിയിലേക്കു പോയേക്കുമെന്നുള്ള വാർത്തകൾ തുടക്കത്തിൽ തന്നെ അദ്ദേഹം നിഷേധിക്കാതിരുന്നതിൽ കെപിസിസി നേതൃത്വത്തിനുള്ള അമർഷം പരസ്യമായി പ്രകടപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ പത്തരയ്ക്ക് ശേഷം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു.
കെ.വി. തോമസിനെ അനുനയിപ്പിച്ചു
01:17 AM Mar 18, 2019 | Deepika.com