ന്യൂഡൽഹി: രാജ്യത്തെ ആദ്യ ലോക്പാൽ ആയി സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിച്ചേക്കും. ഒരു വനിതാ ജഡ്ജി അടക്കം നാലു മുൻ ഹൈക്കോടതി ജഡ്ജിമാരും നാലു മുതിർന്ന മുൻ ഉദ്യോഗസ്ഥരും ലോക്പാൽ പാനലിൽ ഉൾപ്പെട്ടിട്ടുണ്ട് . ലോക്പാൽ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.
സുപ്രീംകോടതി രംഗത്തെത്തിയതോടെയാണ് ലോക്പാൽ നിയമനത്തിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. 2013ൽ ലോക്പാൽ നിയമം പാസാക്കിയതിനു ശേഷം നിയമന നടപടികൾ ഒന്നും എടുക്കാതിരുന്നതിനെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ നിയമന സമിതി യോഗം ചേർന്ന് തീരുമാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നു കോടതി നിർദേശം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണു ലോക്പാൽ നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്. ലോക്സഭ സ്പീക്കർ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, സുപ്രീംകോടതിയിലെ ഒരു മുതിർന്ന ജഡ്ജി, രാഷ്ട്രപതി നിയോഗിക്കുന്ന രണ്ടു വിശിഷ്ട വ്യക്തികൾ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. ലോക്സഭയിൽ ഔപചാരിക പ്രതിപക്ഷ നേതാവില്ലാത്തതിനാൽ സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസിന്റെ സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയെ പ്രത്യേക ക്ഷണിതാവായാണു സമിതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതേത്തുടർന്ന് സമിതി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നു ഖാർഗെ വിട്ടുനിന്നിരുന്നു.
പ്രധാനമന്ത്രി മോദി, ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, സ്പീക്കർ സുമിത്ര മഹാജൻ, മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിയമനത്തിനുള്ള അന്തിമ പട്ടികയ്ക്ക് രൂപം നൽകിയത്. 2017 മേയ് വരെ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് പി.സി. ഘോഷ്, ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാണ്. കോൽക്കത്ത, ആന്ധ്രപ്രദേശ് ഹൈക്കോടതികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജസ്റ്റീസ് പി.സി. ഘോഷ് ലോക്പാൽ ആയേക്കും
01:17 AM Mar 18, 2019 | Deepika.com