ന്യൂഡൽഹി: എറണാകുളം ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിൽ ശനിയാഴ്ച പൊട്ടിത്തെറിച്ച പ്രഫ. കെ.വി. തോമസിനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഹൈക്കമാൻഡിന്റെ നിർദേശം അനുസരിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തി. ഇതേത്തുടർന്ന്, എറണാകുളത്തെ സ്ഥാനാർഥി ഹൈബി ഈഡൻ നൂറു ശതമാനം വിജയിക്കുമെന്നും താൻ പ്രചാരണത്തിനിറങ്ങുമെന്നും കെ.വി. തോമസ് പറഞ്ഞു.
ഈ ദിവസങ്ങളിൽ ഡൽഹിയിൽ തന്നെ തുടരാൻ തന്നോടു പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെ ന്ന് അദ്ദേഹം അറിയച്ചു. സ്ഥാനാർഥിപ്പട്ടികയിൽ താൻ ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം തന്നെ അറിയിക്കാൻ പാർട്ടി ചിലരെ ചുമതലപ്പെടുത്തിയിരുന്നു. ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിട്ടും അവരിൽ ഒരാൾ പോലും ഇക്കാര്യം തുറന്നുപറയാതെ മറ്റു വിഷയങ്ങൾ സംസാരിക്കുകയായിരുന്നു. തന്നോടുള്ള പെരുമാറ്റമാണ് വല്ലാതെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള കെ.വി തോമസ് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടിക്കുള്ളിൽ തുടരുമെന്നും ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയ മുകുൾ വാസ്നിക് പ്രതികരിച്ചു.
കെ.വി തോമസിനെ പോലുള്ള ഒരു സഹപ്രവർത്തകനെ ലഭിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നു. അദ്ദേഹം പല മേഖലകൾ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കഠിനമായി പരിശ്രമിച്ചു. തെരഞ്ഞെടുപ്പിൽ കെ.വി തോമസിന്റെ സജീവ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും മുകുൾ വാസ്നിക് പറഞ്ഞു.
മുകുൾ വാസ്നിക് എന്തുറപ്പാണ് നൽകിയതെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും പറയാൻ തനിക്ക് കഴിയില്ലെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. മുൻകാലങ്ങളേക്കാൾ ശക്തമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കും. എല്ലാ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെട്ടോ എന്ന ചോദ്യത്തിന് സ്വാഭാവികമായ വൈകാരിക പ്രകടനമാണ് കഴിഞ്ഞ ദിവസം തന്റെ ഭാഗത്തു നിന്നുണ്ടായത് എന്നായിരുന്നു മറുപടി. കേരളത്തിലെ മറ്റു സിറ്റിംഗ് എംപിമാർ എല്ലാം തന്നെ മത്സരിക്കുന്പോൾ തന്നെ മാത്രം ഒഴിവാക്കിയതിൽ തനിക്ക് വേദന തോന്നി. പാർട്ടിക്ക് ഒരുവിധത്തിലുമുള്ള പോറൽ വരുന്ന പെരുമാറ്റമോ പ്രവൃത്തിയോ തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇനി എന്തു പദവി നൽകണമെന്ന കാര്യത്തിൽ കോണ്‍ഗ്രസ് പ്രസിഡന്റ് ആണ് തീരുമാനിക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം അഹമ്മദ് പട്ടേൽ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ഡോ. മൻമോഹൻ സിംഗും വിളിച്ചു സംസാരിച്ചു. പിന്നീട് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇന്നലെ വൈകുന്നേരും മുകുൾ വാസ്നിക് നേരിട്ടു വന്നു ചർച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. എന്നാൽ, രമേശ് മടങ്ങിയതിനു പിന്നാലെ തനിക്കു മുന്നിൽ നാടകം വേണ്ടെ ന്നും ഒരു തരത്തിലുള്ള ഉപാധികളും വയ്ക്കേണ്ടെ ന്നും തുറന്നു പറഞ്ഞതായി കെ.വി തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
എങ്കിലും പിന്നീട് അദ്ദേഹം കേരള ഹൗസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടു. രമേശ് ചെന്നിത്തലയുടെ മുറയിൽ പത്തു മിനിട്ട് നീണ്ട ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയ കെ.വി തോമസ് മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. രമേശിനെ വന്നു കണ്ട തിൽ കാര്യമുണ്ട്. തങ്ങൾ ഇരുവരും ലീഡറുടെ ശിഷ്യന്മാരാണ്. ഇരുവർക്കും ഇടയിൽ ആ സൗഹൃദത്തിന്റെ സ്വാതന്ത്ര്യങ്ങളുണ്ട്. കലഹിക്കാനും കെട്ടിപ്പിടിക്കാനും സ്വാതന്ത്ര്യമുണ്ട്. രമേശ് വന്നുകണ്ടിരുന്നു. അതുകൊണ്ടു തിരിച്ചുവന്ന് കാണേണ്ട ത് സ്വാഭാവിക മര്യാദയാണ്. തന്നോടുള്ള പെരുമാറ്റം ശരിയായില്ലെന്നു തോന്നിയതുകൊണ്ടാണു പ്രതികരിച്ചത്. സ്ഥാനമാനങ്ങൾ ഒന്നും തന്റെ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഒരു സ്ഥാനവും വച്ചുനീട്ടിയിട്ടില്ലെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി താൻ കോണ്ഗ്രസുകാരൻ തന്നെയാണ്. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. ആരു സ്ഥാനാർഥിയായാലും അവിടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം; പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നു കെ.വി. തോമസ്
01:17 AM Mar 18, 2019 | Deepika.com