ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർഥി നിർണയത്തിൽ ആകെ കുഴഞ്ഞ് ബിജെപി. പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളെ ചൊല്ലി സംസ്ഥാന ബിജെപി നേതാക്കളും പിടികൊടുക്കാതെ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും കടുത്ത നിലപാടെടുത്തതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത്. തൃശൂരിൽ നിന്നുള്ള പട്ടികയിൽ പേരില്ലാത്തതിനാൽ കെ. സുരേന്ദ്രന്റെ സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കുന്നത് കേന്ദ്ര നേതൃത്വത്തിനു വിട്ടു. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളിയെയാണ് പരിഗണിക്കുന്നതെങ്കിലും മത്സരിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് സൂചന. കേന്ദ്രം നിർബന്ധിച്ചാൽ തുഷാർ സ്ഥാനാർഥിയാകുമെന്നും നേതാക്കൾ പറയുന്നു. തൃശൂർ വിട്ടുനൽകില്ലെന്നു ബിഡിജെഎസും അറിയിച്ചിട്ടുണ്ട്.
അതേസമയം, തൃശൂരിൽ തുഷാർ മത്സരത്തിനില്ലെങ്കിൽ അടുത്തിടെ പാർട്ടിയിലെത്തിയ ടോം വടക്കനെ മത്സരിപ്പിച്ചേക്കുമെന്നു നേതാക്കൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിനു വിയോജിപ്പുണ്ട്. തൃശൂരിൽ കണ്ണുവെച്ച് കെ. സുരേന്ദ്രൻ സമ്മർദം ചെലുത്തുന്നതാണ് പാർട്ടിയെ കുഴപ്പിക്കുന്നത്.
തൃശൂർ അല്ലെങ്കിൽ പത്തനംതിട്ട കിട്ടിയാലും കുഴപ്പമില്ലെന്ന നിലപാട് സുരേന്ദ്രനുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കുന്നത് കേന്ദ്ര നേതൃത്വത്തിനു വിട്ടത്. പത്തനംതിട്ട മണ്ഡലം ലഭിക്കാത്തതിനാൽ എം.ടി. രമേശ് സ്ഥാനാർഥിയാകാനില്ലെന്ന് അറിയിച്ചതായും സൂചനയുണ്ട്.
പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കാണ് മുൻതൂക്കം. പത്തനംതിട്ടയിൽ കണ്ണുവച്ചിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ എറണാകുളത്തു സ്ഥാനാർഥിയാക്കാനാണ് സാധ്യത. എറണാകുളത്തു മത്സരിക്കാൻ താത്പര്യമില്ലെന്നു കണ്ണന്താനം സൂചിപ്പിച്ചിട്ടുണ്ട്.
സ്ഥാനാർഥികളുടെയും സംസ്ഥാന നേതാക്കളുടെയും അഭിപ്രായം മാറിമറിയുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിർണായകമാകുക. ഈ സാഹചര്യത്തിൽ ഇന്നു ചേരുന്ന ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ പറയുന്നു.
കേരളത്തിലെ സ്ഥാനാർഥിനിർണയത്തിൽ കുഴഞ്ഞ് ബിജെപി
01:17 AM Mar 18, 2019 | Deepika.com