ലക്നോ: യുപിയിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിലെ പ്രമുഖർ മത്സരിക്കുന്ന ഏഴു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ലെന്നു യുപിപിസി അധ്യക്ഷൻ രാജ് ബബ്ബർ. മെയിൽപുരി, കനൗജ്, ഫിറോസാബാദ് സീറ്റുകളിലും ബിഎസ്പി അധ്യക്ഷ മായാവതി, ആർഎൽഡി അധ്യക്ഷൻ അജിത് സിംഗ്, മകൻ ജയന്ത് ചൗധരി എന്നിവർ മത്സരിക്കുന്ന സീറ്റുകളിലുമാണ് കോൺഗ്രസ് മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുന്നത്.
മുലായം സിംഗ് യാദവ് മെയിൻപുരിയിലും അഖിലേഷ് യാദവിന്റെ ഭാര്യ കനൗജിലും അക്ഷയ് യാദവ് ഫിറോസാബാദിലുമാണ് മത്സരിക്കുക. മായാവതി മത്സരരംഗത്തുണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അമേത്തി, യുപിഎ ചെയർപേഴ്സൺ സോണിയഗാന്ധിയുടെ റായ്ബറേലി സീറ്റുകളിൽ മഹാസഖ്യം സ്ഥാനാർഥികളെ നിർത്തില്ല.
കൃഷ്ണ പട്ടേൽ നേതൃത്വം നല്കുന്ന അപ്നാ ദളിന് കോൺഗ്രസ് രണ്ടു സീറ്റ് നല്കി. യുപിയിൽ ജൻ അധികാർ പാർട്ടിയുമായി ഏഴു സീറ്റുകളിൽ കോൺഗ്രസ് ധാരണയിലെത്തി.
ഝാൻസി, ചന്ദൗലി, ഇറ്റ, ബസ്തി സീറ്റുകളിൽ ജൻ അധികാർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും. ഘാസിപുരിലും മറ്റൊരു മണ്ഡലത്തിലും ജൻ അധികാർ പാർട്ടി സ്ഥാനാർഥികൾ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കും. മുൻ ബിഎസ്പി മന്ത്രി ബാബു സിംഗ് കുശ്വാഹ നേതൃത്വം നല്കുന്ന പാർട്ടിയാണു ജൻ അധികാർ പാർട്ടി.
യുപിയിൽ മഹാസഖ്യത്തിന് കൈകൊടുത്ത് കോൺഗ്രസ്; ഏഴു സീറ്റിൽ മത്സരിക്കില്ല
01:17 AM Mar 18, 2019 | Deepika.com