വിശാഖപട്ടണം: വൈ.എസ്. വിവേകാനന്ദ റെഡ്ഢിയുടെ മരണത്തെ വൈഎസ്ആർ കോണ്‍ഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനാണു ജഗൻ മോഹൻ റെഡ്ഢി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈഎസ്ആർ കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ നിയമവ്യവസ്ഥയും സംസ്ഥാനത്തെ ക്രമസമാധാനവും തകരും. ക്രിമിനലുകൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എന്താകും സ്ഥിതിയെന്നും യുവാക്കളുടെ ഭാവി എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുമായി ചേർന്ന് ജഗൻ മോഹൻ റെഡ്ഢി രാഷ്ട്രീയ നേട്ടത്തിനായി പ്രവർത്തിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.
അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ നിർദേശങ്ങൾക്കനുസരിച്ച് നീങ്ങുന്ന പോലീസ് അന്വേഷണത്തിൽ തനിക്കു തൃപ്തിയില്ലയെന്നും സിബിഐ അന്വേഷണം വേണമെന്നും ജഗൻ മോഹൻ റെഡ്ഢി ആവശ്യപ്പെട്ടിരുന്നു.
ചന്ദ്രബാബു നായിഡുവിനു കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായി താന്‍ സംശയിക്കുന്നുവെന്നും ജഗൻ മോഹൻ ആരോപിച്ചു. കൊലപാതക രാഷ്ട്രീയം ടിഡിപിക്കു പുതിയതല്ല. സംസ്ഥാനത്തു ടിഡിപി ഭരിക്കുന്ന സമയത്തായിരുന്നു തന്റെ മുത്തച്ഛൻ രാജറെഡ്ഢി കൊല്ലപ്പെട്ടതെന്നും ജഗൻ പറഞ്ഞു.
വിവേകാനന്ദ റെഡ്ഢിയെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആന്ധ്രയിലെ കടപ്പ ജില്ലയിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവേകാനന്ദ റെഡ്ഢിയുടെ മരണം ജഗൻ മോഹൻ രാഷ്ട്രീയവത്കരിക്കുന്നു: നായിഡു
01:17 AM Mar 18, 2019 | Deepika.com