ന്യൂഡൽഹി: യുപിയിൽ കൃഷ്ണ പട്ടേൽ നേതൃത്വം നല്കുന്ന അപ്നാ ദൾ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കും. ഗോണ്ട, പിലിഭിത് സീറ്റുകളാണ് അപ്നാ ദളിനു കോൺഗ്രസ് നല്കിയിരിക്കുന്നത്.
കൃഷ്ണ പട്ടേലിന്റെ ഇളയമകൾ പല്ലവിയുടെ ഭർത്താവ് പങ്കജ് നിരഞ്ജൻ ചന്ദേൽ ഇന്നലെ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണു പങ്കജ് കോൺഗ്രസിൽ ചേർന്നത്.
കൃഷ്ണ പട്ടേലിന്റെ മകളും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേൽ നേതൃത്വം നല്കുന്ന അപ്നാ ദൾ(സോണേലാൽ) ബിജെപിയുമായി സഖ്യത്തിലാണ്. മിർസാപുർ, പ്രതാപ്ഗഡ് സീറ്റുകളാണു അനുപ്രിയയുടെ പാർട്ടിക്കു നല്കിയിരിക്കുന്നത്. മിർസാപുരിൽ അനുപ്രിയ മത്സരിക്കും. പ്രതാപ്ഗഡിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും.
കിഴക്കൻ യുപിയിലെ കുർമി വിഭാഗക്കാർക്കിടയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയായ അപ്നാ ദൾ രൂപവത്കരിച്ചത് സോണേലാൽ പട്ടേൽ ആയിരുന്നു. 2009ൽ ഇദ്ദേഹം കാറപകടത്തിൽ മരിച്ചു. തുടർന്ന് ഭാര്യ കൃഷ്ണയും മൂത്ത മകൾ അനുപ്രിയയും തമ്മിലുണ്ടായ അധികാര തർക്കമാണു പാർട്ടിയെ പിളർപ്പിലെത്തിച്ചത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണ പട്ടേൽ 70 സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നു.
അമ്മയുടെ അപ്നാ ദൾ കോൺഗ്രസിനൊപ്പം; മകളുടേത് ബിജെപിക്കൊപ്പം
12:52 AM Mar 18, 2019 | Deepika.com