ന്യൂഡൽഹി: എറണാകുളം സീറ്റ് തനിക്ക് നിഷേധിച്ചതിൽ കടുത്ത ദുഃഖവും വേദനയും ഉണ്ടെന്നും എന്തു കൊണ്ടു തന്നെ തഴഞ്ഞു എന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കോണ്ഗ്രസ് പാർട്ടിക്കുണ്ടെന്നും പ്രഫ. കെ.വി. തോമസ്. മറ്റ് ഏഴു സിറ്റിംഗ് എംപിമാർക്കും സീറ്റ് വീണ്ടും കൊടുക്കുന്നു.
എന്തുകൊണ്ട് തന്നെ തഴഞ്ഞു. കാരണം ബോധ്യപ്പെടുത്തുമെന്നാണു പ്രതീക്ഷ. പാർട്ടി ഒത്തിരി നീതി ചെയ്തിട്ടുണ്ട്. കുന്പളങ്ങിയിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച തന്നെ എംപിയും കേന്ദ്രമന്ത്രിയുമാക്കി. അതിന്റെ കടപ്പാട് പാർട്ടിയോടുണ്ട്. സോണിയ ഗാന്ധിയോടും വലിയ കടപ്പാടുണ്ട്. ഡൽഹിയോടും വലിയ കടപ്പാടുണ്ടാകും. ഇനി കൊച്ചിയിൽ ഉണ്ടാകും. കുന്പളങ്ങി എന്ന സുന്ദര ഗ്രാമത്തിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നും അങ്ങനെചെയ്യുന്നതു ശരിയല്ലെന്നുമായിരുന്നു മറുപടി. നിലവിൽ പാർട്ടി തീരുമാനം ഞെട്ടിച്ചു കളഞ്ഞു. പ്രാർഥനയിലാണ് മറ്റെല്ലാത്തിനെക്കാളും വിശ്വസിക്കുന്നത്. വേളാങ്കണ്ണി മാതാവിനോട് പ്രാർഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സജീവമായി രാഷ്ട്രീയ രംഗത്തുണ്ടാകും. എറണാകുളത്ത് തുടങ്ങിവച്ച വിദ്യാഭ്യാസ, ഭവന പദ്ധതികളുണ്ട്. അതുമായി തുടർന്നു പോകും.
എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും അടുത്ത സുഹൃത്തുക്കളാണ്. ആരെയും ഒന്നിലേക്കും വലിച്ചിഴയ്ക്കാൻ ആലോചിക്കുന്നില്ല. ബിജെപിയിലേക്കു പോകുമോ എന്ന ചോദ്യത്തിന് ബിജെപി, സിപിഎം, ബിഎസ്പി, എസ്പി അടക്കമുള്ള എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായും അടുത്തബന്ധം ഉണ്ട്. അതൊന്നും തന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കില്ലെന്നാണ് മറുപടി നൽകിയത്.
കോണ്ഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാൽ, വ്യക്തിപരമായി വേദനയും ദുഃഖവുമുണ്ട്.
ഗ്രൂപ്പിന്റെ ഭാഗമല്ല എന്നതാണ് തന്റെ പരാധീനത എങ്കിൽ തനിക്കൊരു ഗ്രൂപ്പിന്റെയും ഭാഗമാകേണ്ട. എറണാകുളത്തെ ഒരു കോണ്ഗ്രസ് കോട്ടയാക്കി മാറ്റിയതിൽ നിർണായക പങ്കുണ്ട്. എന്തു കൊണ്ട് ഒരു സൂചന പോലും നൽകാതെ തള്ളിക്കളഞ്ഞു എന്നു മനസിലാകുന്നില്ല. ജനങ്ങളോടൊപ്പം എല്ലാക്കാലത്തും ഉറച്ചു നിൽക്കും. വിജയസാധ്യത മാത്രം കണക്കിലെടുത്താണോ സ്ഥാനാർഥി പട്ടിക തീരുമാനിച്ചത് എന്ന് ജനങ്ങളും കോണ്ഗ്രസ് പ്രവർത്തകരും തീരുമാനിക്കും.
ഞെട്ടിച്ചു, വേദനിപ്പിച്ചു: കെ.വി. തോമസ്
01:55 AM Mar 17, 2019 | Deepika.com