ന്യൂഡൽഹി: തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ ബിഡിജെഎസിന് ആ സീറ്റ് വിട്ടു കൊടുക്കേണ്ടതി ്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം. ഇതോടെ തൃശൂരിൽ കെ. സുരേന്ദ്രൻ മത്സരിക്കാനുള്ള സാധ്യതയേറി. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള സ്ഥാനാർഥിയാകും.
ബിഡിജെഎസിനു നാല് സീറ്റ് നൽകിയ ബിജെപി തുഷാർ മത്സരിക്കുകയാണെങ്കിൽ തൃശൂർ സീറ്റ് നൽകാമെന്നും അറിയിച്ചിരുന്നു. എന്നാൽ തുഷാർ മത്സരിക്കുന്നതിനോട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എതിർപ്പറിയിച്ചതോടെ തുഷാറിന് സമ്മർദമേറി. ഇതിനിടെ മത്സരിക്കാനില്ലെന്ന സൂചനയാണ് തുഷാർ ഇന്നലെ ബിജെപി നേതാക്കൾക്ക് നൽകിയത്. ഇതേക്കുറിച്ച് ചർച്ച നടത്താനാണ് കേന്ദ്ര നേതൃത്വം തുഷാറിനെ ഡൽഹിക്കു വിളിപ്പിച്ചത്. തുഷാറില്ലെങ്കിൽ തൃശൂർ ബിഡിജെഎസിനു നൽകേണ്ടതില്ലെന്നു തീരുമാനിച്ചതോടെ തൃശൂർ സീറ്റിന് സുരേന്ദ്രൻ പിടിമുറുക്കി. തുഷാർ മത്സരിക്കാത്ത സാഹചര്യമാണെങ്കിൽ മറ്റൊരു സീറ്റാകും ബിഡിജെഎസിനു നൽകുക.
അതേസമയം പത്തനംതിട്ട സീറ്റിനായി ബിജെപിയിൽ നാലു പേർ രംഗത്തുവന്നത് നേതൃത്വത്തിനു തലവേദനയായി. തിരുവനന്തപുരം സീറ്റ് കുമ്മനം രാജശേഖരൻ ഉറപ്പിച്ചതോടെ പി.എസ്. ശ്രീധരൻ പിള്ളയുടെ നോട്ടം പത്തനംതിട്ടയിലായി. എന്നാൽ അൽഫോൻസ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരും പത്തനംതിട്ടയിൽ അവകാശവാദമുന്നയിച്ചതോടെ പ്രതിസന്ധിയിലായി.
ഇന്നലെ രാവിലെ കേരളാ ഹൗസിൽ കുമ്മനം രാജശേഖരൻ, ശ്രീധരൻപിള്ള, അൽഫോൻസ് കണ്ണന്താനം എന്നിവർ ചർച്ച നടത്തിയ ശേഷമാണ് നേതാക്കൾ ബിജെപി കേന്ദ്ര ഓഫീസിലേക്ക് തിരിച്ചത്. തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള വൈ.സത്യകുമാറുമായി നടത്തിയ ചർച്ചയിൽ വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരും പങ്കാളിയായി. ഇതിനിടെ പത്തനംതിട്ടയിൽ മത്സരിക്കാൻ താത്പര്യന്നും കേന്ദ്രനേതൃത്വം അനുവദിച്ചാൽ മത്സരിക്കുമെന്നും വ്യക്തമാക്കി കണ്ണന്താനം പരസ്യമായി രംഗത്ത് വന്നു. ഇന്ന് നടക്കുന്ന ചർച്ചയ്ക്ക് ശേഷം നാളെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.
തുഷാറില്ലെങ്കിൽ തൃശൂർ ബിഡിജെഎസിനു കൊടുക്കേണ്ടന്നു ബിജെപി
01:14 AM Mar 17, 2019 | Deepika.com