ന്യൂഡൽഹി: കേരളത്തിൽ കോണ്‍ഗ്രസിന്റെ 16 ലോക്സഭാ സ്ഥാനാർഥികളുടെയും പ്രഖ്യാപനം ഇന്നുണ്ടാകും. സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്നലെ പൂർത്തിയായെന്നും ഇന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. വൈകുന്നേരം നാലിന് സമിതി ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇടുക്കി, വടകര സീറ്റുകളിൽ പി.ജെ. ജോസഫിനെയും കെ.കെ. രമയെയും പിന്തുണയ്ക്കണോ എന്ന നിർദേശത്തിൻമേലും ഇന്നു തീരുമാനമുണ്ടാകും. എന്നാൽ, കോണ്‍ഗ്രസിന്റെ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്നാണ് രമേശും മുല്ലപ്പള്ളിയും പറഞ്ഞത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെ കേരളത്തിൽനിന്നെത്തിയ നേതാക്കൾ മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായും ചർച്ച നടത്തിയിരുന്നു. സ്ക്രീനിംഗ് കമ്മിറ്റി നടപടികൾ ഇന്നലെ രാത്രി ഏഴുമണിയോടെ പൂർത്തിയായെന്നാണ് ചെന്നിത്തല പറഞ്ഞത്. സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂർത്തിയാകുന്നതിന് മുന്‍പ് ഉമ്മൻ ചാണ്ടി വൈകുന്നേരം ആന്ധ്രയിലേക്കു പോയി.
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കെ.സി. വേണുഗോപാലും മത്സരിച്ചേക്കില്ല. എന്നാൽ, മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് അടക്കമുള്ള സ്ഥാനാർഥിനിർണയത്തിൽ രാഹുൽ ഗാന്ധിയാണ് ഇന്ന് അന്തിമ തീരുമാനം എടുക്കുക.
സിറ്റിംഗ് എംപിമാരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തിൽ ധാരണ ആകാത്തതാണ് മറ്റു സീറ്റുകളിലെ സ്ഥാനാർഥിനിർണയവും വൈകിച്ചത്. പ്രഫ. കെ.വി. തോമസിനെ പ്രത്യേകം വിളിച്ചു വരുത്തി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറിലധികം ചർച്ച നടത്തി. ചെറുപ്പക്കാരെക്കൂടി പരിഗണിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതായാണു വിവരം. പിന്നീട് എ.കെ. ആന്റണിയുമായി കെ.വി തോമസ് ദീർഘനേരം ചർച്ച നടത്തി. ഏതു കാര്യത്തിലും പാർട്ടി പറയുന്നതു പോലെ അനുസരിക്കുമെന്നു ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.വി തോമസ് പ്രതികരിച്ചു.
എറണാകുളം, ആലപ്പുഴ, വയനാട്, പത്തനംതിട്ട തുടങ്ങിയ പ്രധാന സീറ്റുകളുടെ കാര്യത്തിൽ തീരുമാനം രാഹുൽഗാന്ധിക്കു വിട്ടിരിക്കുകയാണ്. സിറ്റിംഗ് എംപിമാരുടെ പേരുകൾ ചർച്ചയുടെ എല്ലാ ഘട്ടത്തിലും ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടോ എന്നു തീരുമാനിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സെബി മാത്യു
കോണ്‍ഗ്രസ് പട്ടിക ഇന്ന്
01:50 AM Mar 16, 2019 | Deepika.com