ന്യൂഡൽഹി: ഐപിഎൽ ഒത്തുകളി സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയ ബിസിസിഐ നടപടി സുപ്രീംകോടതി റദ്ദാക്കി. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും എല്ലാ കേസുകളിലും ആജീവനാന്ത വിലക്കേർപ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ അശോക് ഭൂഷണ്, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, ശ്രീശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തിയ ബിസിസിഐ അച്ചടക്കസമിതിയുടെ കണ്ടെത്തലിൽ ഇടപെടാൻ കോടതി തയാറായില്ല. ശ്രീശാന്തിനെതിരേ അച്ചടക്ക സമിതി സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കാൻ നിർദേശിച്ച കോടതി, മൂന്നു മാസത്തിനുള്ളിൽ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.
2013ലെ ഐപിഎൽ മത്സരങ്ങൾക്കിടയാണ് ഒത്തുകളി ഇടപാട് നടന്നെന്ന് ആരോപണമുയർന്നത്. ശ്രീശാന്ത് അടക്കമുള്ളവരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയാറായില്ല. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഒത്തുകളിച്ചതിനു തെളിവില്ലെന്നു കോടതി കണ്ടെത്തിയതാണെന്നും വിലക്ക് തുടരുന്നത് അന്യായമാണെന്നുമായിരുന്നു ശ്രീശാന്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചത്.
എല്ലാ കേസുകളിലും ആജീവനാന്ത വിലക്കേർപ്പെടുത്താൻ അച്ചടക്ക സമിതിക്കാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റങ്ങളുടെ തീവ്രത പരിശോധിച്ചാകണം ശിക്ഷ. ഇക്കാര്യങ്ങൾ ശ്രീശാന്തിനെതിരേ നടപടിയുണ്ടായ 2013 സെപ്റ്റംബർ 13ലെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. അഴിമതി വിരുദ്ധ കോഡിലുള്ളവ പരിഗണിക്കാതെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതു അംഗീകരിക്കാനാവില്ലെന്നും കോടതി വിശദമാക്കി.
ഐപിഎൽ ഒത്തുകളി കേസിൽ കുറ്റവിമുക്തനാക്കിയതിനു പിന്നാലെ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ബിസിസിഐയുടെ വിലക്ക് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃസ്ഥാപിച്ചു. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുന്പോൾ റണ്സ് വിട്ടു നൽകാൻ പത്തു ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബിസിസിഐ വാദം.
ശ്രീശാന്തിന് ആശ്വാസം, ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കി
01:50 AM Mar 16, 2019 | Deepika.com