ന്യൂഡൽഹി: ഇസ്ലാമിക രാഷ്ട്രസംഘടനയായ ഒഐസി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ)യുടെ മന്ത്രിതല സമ്മേളനത്തിലേക്ക് ഇന്ത്യക്കു ക്ഷണം. മാർച്ച് ഒന്നിനും രണ്ടിനും അബുദാബിയിൽ ആണു സമ്മേളനം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ യുഎഇ വിദേശകാര്യമന്ത്രി ഷേയ്ക്ക് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാൻ ആണു ക്ഷണിച്ചത്.
സ്ഥിരാംഗത്വമില്ലാതെ ഒഐസിയിലേക്കില്ല എന്ന നിലപാടിൽ വെള്ളം ചേർത്താണു സുഷമ ഇതിൽ “ആദരണീയ അതിഥി’’ ആയി പങ്കെടുക്കുന്നത്. അതിഥിയേക്കാൾ കൂടിയ നിരീക്ഷകപദവി മുന്പു പലവട്ടം ഇന്ത്യക്കു വച്ചുനീട്ടിയതാണ്. ഇത്രയേറെ മുസ്ലിംകൾ ഉള്ള ഇന്ത്യക്കു പൂർണ അംഗത്വം തന്നെ വേണമെന്നാണ് 1969 മുതൽ എടുത്തിരുന്ന നിലപാട്.ലോക മുസ്ലിംകളിൽ 10.9 ശതമാനം ഇന്ത്യയിലാണ്. 18.5 കോടി മുസ്ലിംകളുള്ള ഇന്ത്യക്കു മുന്നിൽ പാക്കിസ്ഥാനും (20 കോടി മുസ്ലിംകൾ) ഇന്തോനേഷ്യയു (22.9 കോടി)മാണുള്ളത്.പാക്കിസ്ഥാനെതിരേ ഇന്ത്യ നയതന്ത്രനീക്കം ശക്തമാക്കിയിരിക്കെ ഈ ക്ഷണം ലഭിച്ചതിനു പ്രസക്തിയേറെയാണ്. ഒഐസിയുടെ സ്ഥാപകയോഗം 1969ൽ മൊറോക്കോയിലെ റാബാത്തിൽ നടന്നപ്പോൾ മന്ത്രി ഫക്രുദീൻ അലി അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ ക്ഷണിച്ചുവരുത്തിയിട്ട് സമ്മേളനത്തിൽ നിന്നു മാറ്റിനിർത്തിയിരുന്നു. പാക്കിസ്ഥാന്റെ സമ്മർദഫലമായാണ് അതു നടന്നത്.
ഇസ്ലാമികരാജ്യ സമ്മേളനത്തിലേക്ക് ഇന്ത്യക്കു ക്ഷണം
12:21 AM Feb 24, 2019 | Deepika.com