ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ലോകം ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദവും ഭീകരതയും ആഗോള പ്രശ്നമായിക്കഴിഞ്ഞു. ലോകസമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും വലിയ ഭീഷണിയും ഇതാണ്. ഇന്ത്യയെ പത്ത് ട്രില്യണ്‍ (പത്തു ലക്ഷം കോടി) ഡോളർ സന്പദ്ഘടനയായി വളർത്തുകയാണു ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഡൽഹിയിൽ പറഞ്ഞു.
കാഷ്മീരികൾക്കെതിരല്ല, കാഷ്മീരിനുവേണ്ടിയാണു പോരാട്ടമെന്ന് പിന്നീട് രാജസ്ഥാനിലെ ടോങ്കിൽ നടന്ന ബിജെപി റാലിയിൽ മോദി പറഞ്ഞു. ഭീകരത മൂലം ഏറ്റവും സഹിക്കേണ്ടിവന്നതു കാഷ്മീരികളാണ്. അതിനാൽ തന്നെ രാജ്യം മുഴുവൻ കാഷ്മീരികൾക്കു പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാഷ്മീരികൾക്കെതിരേ നടക്കുന്ന അക്രമങ്ങൾ അമർച്ച ചെയ്യണമെന്നു സുപ്രീംകോടതി നിർദേശിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പത്തു സംസ്ഥാനങ്ങളിൽ കാഷ്്മീരികൾക്കെതിരേ അക്രമം ഉണ്ടായിരുന്നു.സമാധാനപൂർവമായ വികസനത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരത പലപ്പോഴും പാളം തെറ്റിക്കുകയാണ്. നാൽപതു വർഷത്തിലേറെയായി അതിർത്തി കടന്നുള്ള ഭീകരതയുടെ ഇരയാണ് ഇന്ത്യ.
അതിർത്തികളില്ലാത്ത ലോകത്തെ ബഹുമാനിക്കുന്ന എല്ലാ രാജ്യങ്ങളും ഇന്ന് അതിർത്തി കടന്നുള്ള ഭീകരതയുടെ പ്രശ്നം നേരിടുന്നു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും വലിയ ഭീഷണികളാണ് തീവ്രവാദവും ഭീകരതയുമെന്ന് മോദി ചൂണ്ടിക്കാട്ടി.
ഭാവിയിൽ പത്ത് ട്രില്യണ്‍ ഡോളർ സന്പദ്ഘടനയായി ഇന്ത്യയെ വളർത്താനാണ് ശ്രമമെന്നും ഒരു ഇംഗ്ലീഷ് സാന്പത്തിക ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ആഗോള ഉച്ചകോടിയിൽ മോദി വിശദീകരിച്ചു.
ഭീകരതയ്ക്കെതിരേ ലോകം ഒന്നിക്കണമെന്ന് മോദി
12:21 AM Feb 24, 2019 | Deepika.com