ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീണ്ടും അനിശ്ചിതകാല നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള നിരാഹാരം മാർച്ച് ഒന്നിന് ആരംഭിക്കും.
സംസ്ഥാന പദവി കിട്ടുന്നതു വരെ നിരാഹാരം തുടരും. മരണം വരിക്കാനും തയാറാണ്- ഡൽഹി നിയമസഭയിൽ കേജരിവാൾ അറിയിച്ചു. സമരം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് നിയമസഭയിൽ നിന്നു പുറത്തിറങ്ങിയശേഷം കേജരിവാൾ പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ സുപ്രീംകോടതിയിൽ നിന്നു കഴിഞ്ഞയാഴ്ച തിരിച്ചടി കിട്ടിയതിന്റെ പിന്നാലെയാണു മുഖ്യമന്ത്രിയുടെ സമരപ്രഖ്യാപനം.
ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു കോടതി വ്യക്തമാക്കി. ജോയിന്റ് സെക്രട്ടറിക്കു താഴെയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായവും വന്നതിനാൽ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണു വിഷയം. ദേശീയ തലസ്ഥാനമെന്ന നിലയിൽ ഡൽഹിക്ക് സന്പൂർണ സംസ്ഥാന പദവി നൽകാനാകില്ലെന്നു കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
എന്നാൽ, ലഫ്. ഗവർണർക്ക് സ്വതന്ത്രമായ അധികാരമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സഹായവും ഉപദേശവും തേടണമെന്നു കോടതി നിർദേശിച്ചിരുന്നു. പോലീസ് അടക്കമുള്ള ഡൽഹിയിലെ അധികാരങ്ങൾ നിലവിൽ കേന്ദ്രസർക്കാരിനാണ്. ഇതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് അനിശ്ചിതകാല നിരാഹാര സമരം ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതെന്നാണു സൂചന. കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള ശ്രമങ്ങൾ വിജയിക്കാത്തതും കേജരിവാളിനെ സമരത്തിനു പ്രേരിപ്പിച്ചു. ഡൽഹിയിൽ ബിജെപിയും ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ത്രികോണ മത്സരത്തിനാണു സാധ്യത.
ജോർജ് കള്ളിവയലിൽ
കേജരിവാൾ വീണ്ടും അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്
12:21 AM Feb 24, 2019 | Deepika.com