ന്യൂഡൽഹി: വിദ്യാഭ്യാസ, കാർഷിക വായ്പകളിൽ ഇളവു നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പക്ഷേ ഇന്ത്യയിലെ ഏറ്റവും സന്പന്നരായ 15 പേരുടെ അതിഭീമമായ വായ്പകളാണ് എഴുതിത്തള്ളിയതെന്ന് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. എന്നാൽ, കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോണ്ഗ്രസ് വാഗ്ദാനം തട്ടിപ്പാണെന്ന് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ റാലിയിൽ തിരിച്ചടിച്ചു.
ദശലക്ഷക്കണക്കിന് കുട്ടികൾ ബാങ്കുകളിൽ നിന്നു വിദ്യാഭ്യാസ വായ്പ എടുക്കുന്നുണ്ട്. ഇതിൽ എത്ര പേരുടെ വായ്പകളാണ് എഴുതിത്തള്ളിയത്? രാജ്യത്തെ ഏറ്റവും സന്പന്നരായ 15- 20 പേരുടെ വൻതുകയ്ക്കുള്ള വായ്പകളാണ് പക്ഷേ വേണ്ടെന്നു വച്ചത്. എന്തുകൊണ്ടാണ് 15-20 ആളുകൾക്കു മാത്രം എല്ലാം നൽകുന്നത്. ഡൽഹിയിൽ സർവകലാശാല വിദ്യാർഥികളുമായി ഇന്നലെ നടത്തിയ സംവാദത്തിനിടെ രാഹുൽ പറഞ്ഞു. കർഷകരുടെ കടം എഴുതിത്തള്ളാത്ത മോദി സർക്കാർ, ഇന്ത്യയിലെ വളരെ ഉന്നതരും ശക്തരുമായ ബിസിനസുകാരുടെ 3.5 ലക്ഷം കോടി രൂപ ഇളവുചെയ്തതായി വെള്ളിയാഴ്ച ആന്ധ്രപ്രദേശിൽ റാലിയിൽ പ്രസംഗിക്കവേ രാഹുൽ ആരോപിച്ചിരുന്നു.
പാവപ്പെട്ടവന് ഇളവില്ല; 15 കോടീശ്വരന്മാരുടെ വായ്പകൾ എഴുതിത്തള്ളിയെന്നും രാഹുൽ
12:19 AM Feb 24, 2019 | Deepika.com