ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ എടുക്കുന്ന നടപടികൾ കായികരംഗത്ത് ഇന്ത്യക്ക് തിരിച്ചടി ആയേക്കുമെന്നു ഭീഷണി. ഇന്ത്യയിൽ രാജ്യാന്തര ടൂർണമെന്റുകളും ഒളിന്പിക്സ് പോലുള്ളവയും അനുവദിക്കുന്ന കാര്യം ഇനി ചർച്ച ചെയ്യില്ലെന്ന് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി (ഐഒസി) മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാനിൽനിന്നുള്ള താരങ്ങൾക്കു ഡൽഹിയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഷൂട്ടിംഗ് മത്സരങ്ങൾക്കായി വീസ നല്കാത്തതാണു കാരണം.
ഇതിനിടെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ മത്സരിക്കരുതെന്ന ആവശ്യം ശക്തമായി. പാക്കിസ്ഥാനുമായി ഒരു സഹകരണവും പാടില്ലെന്നു ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. എന്നാൽ, മത്സരത്തിൽനിന്നു വിട്ടുനിന്നു പാക്കിസ്ഥാനു രണ്ടു പോയിന്റ് നല്കുകയല്ല കളിയിൽ അവരെ തോല്പിക്കുകയാണു വേണ്ടതെന്നു സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കു സംരക്ഷണം നല്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കത്തെഴുതി.
ലോകകപ്പിൽനിന്നു വിട്ടുനിൽക്കാനോ പാക്കിസ്ഥാനോടു കളിക്കില്ലെന്നു തീരുമാനിക്കാനോ ബിസിസിഐയുടെ ഭരണസമിതി (സിഒഎ) തീരുമാനിക്കുമെന്ന് ഊഹമുണ്ടായിരുന്നു. എന്നാൽ, വിനോദ് റായി അധ്യക്ഷനായ സമിതി തീരുമാനം ഗവൺമെന്റിനു വിട്ടുകൊടുക്കുകയാണു ചെയ്തത്.
കാർഗിൽ യുദ്ധസമയത്തുപോലും ഇന്ത്യ ലോകകപ്പിൽ പാക്കിസ്ഥാനോടു കളിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. അന്ന് ഇന്ത്യ ജയിച്ചു. മത്സരിക്കാതിരിക്കുന്നത് പോരാടാതെ തോൽക്കുന്നതിനു തുല്യമാണെന്നു തരൂർ പറഞ്ഞു. മേയ് 30ന് ഇംഗ്ലണ്ടിലാണു ലോകകപ്പ് തുടങ്ങുന്നത്.
സൗരവ് ഗാംഗുലി, ഹർഭജൻസിംഗ്, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയവർ പാക്കിസ്ഥാനെ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടു രംഗത്തുവന്നു. ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം പാക്കിസ്ഥാനെ തോല്പിച്ച ഇന്ത്യ ഇനിയും അവരെ കളിച്ചു തോല്പിക്കണമെന്നാണു തെണ്ടുൽക്കറും ഗാവസ്കറും പറയുന്നത്.
പാക് ഷൂട്ടർമാർക്ക് വീസ നല്കാത്തതിനെത്തുടർന്ന് ഐഒസി എക്സിക്യൂട്ടീവ് ബോർഡ് സമ്മേളിച്ചാണു ഭാവി ടൂർണമെന്റുകളുടെ നടത്തിപ്പ് സംബന്ധിച്ച് ഇന്ത്യയോടുള്ള ചർച്ച നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. 2026 യൂത്ത് ഒളിന്പിക്സ്, 2030 ഏഷ്യൻ ഗെയിംസ്, 2032 ഒളിന്പിക്സ് എന്നിവ ഇന്ത്യയിൽ നടത്താൻ രാജ്യം ശ്രമിച്ചുവരുന്പോഴാണു പുതിയ സംഭവവികാസം. 2021-ൽ ഇവിടെ നടത്താനിരിക്കുന്ന ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിന്റെ കാര്യവും സംശയത്തിലാകും.
വീസ നിഷേധിച്ചത് ഒളിന്പിക് ചാർട്ടറിനു വിരുദ്ധമാണെന്ന് ഐഒസി ചൂണ്ടിക്കാട്ടി. വംശീയമോ മതപരമോ രാഷ്ട്രീയമോ ആയ ഒരു കാരണത്താലും ഒരാളെയും ഒഴിവാക്കാൻ പാടില്ലെന്നു ചാർട്ടറിലെ 44-ാം വകുപ്പ് പറയുന്നു.
ഇനി ഇന്ത്യാ ഗവൺമെന്റിൽനിന്നു രേഖാമൂലം ഉറപ്പു ലഭിച്ചാലേ ഇന്ത്യയിൽ കായിക ഇനങ്ങൾ നടത്തുന്ന കാര്യം ആലോചിക്കുകയുള്ളൂ എന്നും ഐഒസി വ്യക്തമാക്കി. ഒളിന്പിക്സ് മാത്രമല്ല വിലക്കിൽ വരിക. വിവിധ കായിക ഇനങ്ങളുടെ രാജ്യാന്തര സമിതികളും ഐഒസിയുടെ നിർദേശം പാലിക്കും.
പാക് ഷൂട്ടർമാർ വരാത്തതുകൊണ്ട് അവർ പങ്കെടുക്കേണ്ടിയിരുന്ന ഷൂട്ടിംഗ് ഇനങ്ങൾ ഒളിന്പിക് യോഗ്യതാ മത്സരങ്ങളായി പരിഗണിക്കില്ല. മൊത്തം 16 ഇനങ്ങൾ ഉള്ളതിൽ രണ്ടെണ്ണം യോഗ്യതാ ഇനങ്ങളാകില്ല. എല്ലാ ഇനങ്ങളെയും യോഗ്യതാ പട്ടികയിൽനിന്നു മാറ്റാനാണ് ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ തീരുമാനിച്ചത്. 60 രാജ്യങ്ങളിൽനിന്നു വന്ന 500-ലേറെ താരങ്ങളുടെ കാര്യം പരിഗണിച്ചാണ് ഐഒസി രണ്ടിനങ്ങൾ മാത്രം പട്ടികയിൽനിന്നു മാറ്റിയത്.
വീസ നിഷേധം: ഒളിന്പിക് കമ്മിറ്റി ഉടക്കുന്നു
12:36 AM Feb 23, 2019 | Deepika.com