ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേയുള്ള കേസിൽ അന്തിമവാദം തുടങ്ങുന്നതു സുപ്രീം കോടതി ഏപ്രിലിലേക്കു മാറ്റി. വാദം നീട്ടിവയ്ക്കണമെന്ന കക്ഷികളുടെ ആവശ്യത്തിനൊപ്പം സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചേർന്നതോടെയാണ് കോടതിയുടെ തീരുമാനം. കേസ് നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്നു ജസ്റ്റീസുമാരായ എൻ.വി. രമണ, മോഹന ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
കേസിൽ വിശദമായ വാദത്തിനു കൂടുതൽ സമയം ആവശ്യമുണ്ടെന്നും അതിനാൽ അന്തിമവാദം തുടങ്ങുന്നത് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലേതെങ്കിലുമൊന്നിലേക്കു മാറ്റണമെന്നുമായിരുന്നു തുഷാർ മേത്തയുടെ ആവശ്യം. പലവക ഇനങ്ങളിലെ ഹർജികൾ പരിശോധിക്കുന്ന വെള്ളിയാഴ്ചയായിട്ടും ഇന്നലെ വാദം കേൾക്കാൻ തങ്ങൾ തയാറാണെന്നു രണ്ടംഗ ബെഞ്ച് നിലപാടെടുത്തു. കേസ് നീട്ടിക്കൊണ്ടു പോകാനാണ് സിബിഐയും കക്ഷികളും ഉദ്ദേശിക്കുന്നതെങ്കിൽ മാറ്റിവയ്ക്കാൻ തയാറാണ്. മാർച്ച് അവസാനം തീയതി നിശ്ചയിക്കുന്നതാണ് ഉചിതമെന്നു കക്ഷികളുടെ അഭിഭാഷകരും അഭിപ്രായപ്പെട്ടു.
ഇരുഭാഗത്തിന്റെയും സൗകര്യം പരിഗണിച്ച ജസ്റ്റീസ് എൻ.വി. രമണ, ഏപ്രിൽ ആദ്യമോ രണ്ടാം വാരമോ അന്തിമ വാദം തുടങ്ങാമെന്ന് അറിയിച്ചു. കൃത്യമായ തീയതി രജിസ്ട്രി നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി.
പിണറായി വിജയൻ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കി ബാക്കിയുള്ളവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ലാവ്ലിന് കേസ്: അന്തിമവാദം ഏപ്രിലിലേക്കു മാറ്റി
12:36 AM Feb 23, 2019 | Deepika.com