ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ബോർഡ് 2018-19 വർഷത്തേക്ക് 8.65 ശതമാനം പലിശ ശിപാർശ ചെയ്തു. 2017-18-ൽ 8.55 ശതമാനമായിരുന്നു. കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കുന്പോഴേ പലിശ വർധന പ്രാബല്യത്തിലാകൂ.
ഇന്നലെ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ആണ് ശിപാർശ നല്കിയത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ജനപ്രിയ നടപടികളുടെ തുടർച്ചയായാണു പലിശവർധന. ഇപിഎഫിലുള്ളആറുകോടി അംഗങ്ങൾക്ക് ഇതു നേട്ടമാകും.മൂന്നു വർഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്. 2015-16-ൽ 8.8 ശതമാനമുണ്ടായിരുന്ന പലിശയാണ് 8.55 ശതമാനം വരെ താഴ്ത്തിയത്.
കുറഞ്ഞ പിഎഫ് പെൻഷൻ പ്രതിമാസം ആയിരം രൂപയിൽനിന്നു 2000 രൂപ ആക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെ തീരുമാനം ഉണ്ടായില്ല. അക്കാര്യം മാർച്ചിലേക്കു നീട്ടി. മിനിമം പെൻഷൻ ഇരട്ടിപ്പിക്കാൻ 3000 കോടി രൂപ വേണ്ടിവരും.
ഇപിഎഫ്ഒ പലിശ 8.65 ശതമാനം
12:29 AM Feb 22, 2019 | Deepika.com