ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സഖ്യത്തിനു ഭൂരിപക്ഷം കിട്ടാൻ പ്രയാസമാണ്. പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കാനാണു കൂടുതൽ സാധ്യത. റേറ്റിംഗ് സ്ഥാപനമായ ഫിച്ച്റേറ്റിംഗ്സിന്റെ ഉപ കന്പനിയായ ഫിച്ച് സൊലൂഷൻസ് മാക്രോ റിസർച്ച് പറയുന്നു.
രാജ്യങ്ങളുടെയും കന്പനികളുടെയും വായ്പായോഗ്യത വിലയിരുത്തി റേറ്റിംഗ് നല്കുന്ന ആഗോള സ്ഥാപനമാണ് ഫിച്ച് റേറ്റിംഗ്സ്. ധനകാര്യ നിക്ഷേപ മേഖലയിൽ ഇതു വരെയുള്ള പൊതു വിലയിരുത്തൽ മോദി കുറഞ്ഞ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു. ഫിച്ചിന്റേതാണ് ആദ്യത്തെ ശക്തമായ ഭിന്നാഭിപ്രായം.
പല പ്രമുഖ പ്രാദേശിക പാർട്ടികളുമായും ബിജെപിക്കു നല്ല ബന്ധമില്ലെന്നതു കോൺഗ്രസിന് അനുകൂല ഘടകമായി ഫിച്ച് കരുതുന്നു. കർഷകർക്കുള്ള ധനസഹായം (കിസാൻ സമ്മാൻ) അടക്കമുള്ള ജനപ്രിയ നടപടികൾക്കു നേരിയ ഫലമേ തെരഞ്ഞെടുപ്പിൽ ഉണ്ടാകൂ എന്നു ഫിച്ച് അഭിപ്രായപ്പെട്ടു.
ബിജെപിക്കു 180 സീറ്റേ കിട്ടൂ എന്നാണു സ്വിസ് ബ്രോക്കറേജ് യുബിഎസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 2014-ൽ 282 സീറ്റ് ബിജെപിക്കു ലഭിച്ചിരുന്നു. ഇത്തവണ അത് 220 ആകുമെന്ന് ആദ്യം കരുതി, പിന്നെ 200 എന്നു കരുതി, ഇപ്പോൾ 180 ആണു പ്രതീക്ഷ: വിവിധ സംസ്ഥാനങ്ങളിൽ പ്രതിനിധികളെ അയച്ചശേഷം യുബിഎസ് റിപ്പോർട്ട് ചെയ്തു. അധികാരത്തിൽ തിരിച്ചെത്താൻ ബിജെപിക്കു പ്രയാസമാണെന്നാണ് അവരുടെ വിലയിരുത്തൽ.
ആഗോള റേറ്റിംഗ് സ്ഥാപനത്തിന്റെ നിഗമനം: മോദിക്കല്ല, രാഹുലിനാണു സാധ്യത
12:29 AM Feb 22, 2019 | Deepika.com