ന്യൂഡൽഹി: കോണ്ഗ്രസ് സെക്രട്ടറിയായി നിയമിച്ചയാളെ 24 മണിക്കൂർ പിന്നിടുന്നതിനിടെ സ്ഥാനത്തു നിന്നു നീക്കി. ബിഹാറിലെ ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ടയാളാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിയങ്ക ഗാന്ധിയുടെ സഹായി എന്ന നിലയിലായിരുന്നു കുമാർ ആശിഷിന്റെ നിയമനം.
പ്രിയങ്ക തന്നെയാണ് ഇയാളെ സ്ഥാനത്തു നിന്നു നീക്കാൻ ആവശ്യപ്പെട്ടതെന്നു കോണ്ഗ്രസ് നേതാക്കൾ വെളിപ്പെടുത്തി. കിഴക്കൻ യുപിയുടെ ചുമതലയുള്ള പ്രിയങ്കയുടെ ടീമിലേക്ക് കുമാർ ആശിഷ് അടക്കമുള്ളവരെ ഉൾപ്പെടുത്തി ചൊവ്വാഴ്ചയാണ് കോണ്ഗ്രസ് നിയമന പട്ടിക പുറത്തിറക്കിയത്. യുപിയിലെ ആറു സെക്രട്ടറിമാരിൽ ഒരാളായിരുന്നു കുമാർ ആശിഷ്. ഇവരിൽ മൂന്ന് പേർ വീതം പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും വേണ്ടി പ്രവർത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ പുതിയ പാർട്ടി സെക്രട്ടറിക്കെതിരേയുള്ള കേസ് ഉന്നയിച്ച് ബിഹാറിലെ ഐക്യജനതാദൾ നേതാക്കൾ അടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു.
2005ൽ ബിഹാറിലെ ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ പ്രതിയായിരുന്ന ഇയാളെ അറസ്റ്റുണ്ടായതിനെത്തുടർന്ന് പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തുകയും ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞതിനെത്തുടർന്ന് പ്രിയങ്കയാണ് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് രാഹുൽ ഗാന്ധി പ്രിയങ്കയുടെ അഭ്യർഥന മാനിച്ചു ബുധനാഴ്ച കുമാറിനെ നീക്കി പകരം സച്ചിൻ നായിക്കിനെ നിയമിച്ചു.
നിയമിച്ച് 24 മണിക്കൂറിനകം പാർട്ടി സെക്രട്ടറിയെ മാറ്റി പ്രിയങ്ക
12:29 AM Feb 22, 2019 | Deepika.com