ന്യൂഡൽഹി: പുൽവാമയിൽ രാജ്യത്തിനായി ജീവൻ ബലി കൊടുത്ത 40 സൈനികരെ രക്തസാക്ഷികളായി പോലും പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നു കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ജവാന്മാരുടെ ജീവത്യാഗത്തിൽ രാജ്യമാകെ തരിച്ചിരിക്കുന്പോഴും സന്തോഷവാനായിരുന്ന നരേന്ദ്ര മോദി, സൈനികരുടെ 30,000 കോടി ചങ്ങാതിയായ അനിൽ അംബാനിക്ക് സമ്മാനമായി നൽകിയെന്നു രാഹുൽ കുറ്റപ്പെടുത്തി.
’ധീരജവാന്മാർ വീരമ്യുത്യു വരിച്ചു. അവരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. നാല്പതു ജവാന്മാർ ജീവൻ ബലികൊടുത്തിട്ടും അവർക്ക് രക്തസാക്ഷി സ്ഥാനം പോലും നിഷേധിച്ചു. ഈ മനുഷ്യൻ ഒന്നും നൽകിയിട്ടില്ല, എടുത്തിട്ടേയുള്ളൂ. അദ്ദേഹം അവരുടെ (സൈനികരുടെ) 30,000 കോടി രൂപയാണ് സമ്മാനമായി കൊടുത്തത്. എന്നിട്ട് സന്തോഷമായി എക്കാലവും ജീവിക്കും. മോദിയുടെ നവ ഇന്ത്യയിലേക്ക് സ്വാഗതം’- രാഹുൽ ട്വിറ്ററിലെഴുതി.എറിക്സണ് കന്പനിക്ക് 453 കോടി രൂപ നൽകിയില്ലെങ്കിൽ ജയിലിൽ കിടക്കണമെന്നും സുപ്രീംകോടതി അനിൽ അംബാനിയോട് ആവശ്യപ്പെട്ടതായുള്ള വാർത്തയുടെ ലിങ്കും ട്വീറ്റിനോടൊപ്പം രാഹുൽ ചേർത്തിട്ടുണ്ട്.
ജീവൻ ബലികൊടുത്ത സൈനികർ മോദിക്ക് രക്തസാക്ഷികൾ പോലുമല്ലെന്നു രാഹുൽ
12:29 AM Feb 22, 2019 | Deepika.com