ന്യൂഡൽഹി: ഭീകരവാദവും ഭീകരതയും തീവ്രവാദവും പൊതുവിഷയമാണെന്നും ഇക്കാര്യത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇന്ത്യയുമായും ഇന്ത്യയുടെ അയൽരാജ്യങ്ങളുമായും സൗദിയുടെ പക്കലുള്ള രഹസ്യാന്വേഷണ വിവരങ്ങളും മറ്റും പങ്കുവയ്ക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
എന്നാൽ, പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാനോ പരാമർശിക്കാനോ പോലും സൗദി രാജകുമാരൻ വിസമ്മതിച്ചു. ഭീകരതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും പൊതുവായ പ്രസംഗത്തിലും സഹകരണ വാഗ്ദാനത്തിലും വിഷയം ഒതുക്കി. രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യയോടൊപ്പം പാക്കിസ്ഥാനും കൈമാറുമെന്ന പ്രസ്താവനയും ഫലത്തിൽ തിരിച്ചടിയായി. ഇന്ത്യയും പാക്കിസ്ഥാനും പരസ്പര ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന സൗദി രാജകുമാരന്റെ പ്രസ്താവനയും ഇന്ത്യക്കു തീർത്തും അസ്വീകാര്യമായി.
ഭീകരവാദത്തിനെതിരായ നീക്കങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്ന ഇന്ത്യയോട് നന്ദിയുണ്ടെ ന്നു സൗദി രാജകുമാരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിശദമായ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് സൗദി കിരീടാവകാശി നയം വ്യക്തമാക്കിയത്.
തീവ്രവാദ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരേ സമ്മർദം ശക്തമാക്കുമെന്ന് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരായ നിലപാടിൽ സൗദിക്കും ഇന്ത്യക്കും ഏകാഭിപ്രായമാണെന്ന് മോദി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇരുരാജ്യങ്ങൾക്കും ഒരേ നിലപാടാണുള്ളത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയാണ് ഇന്ത്യയുടെ ഉൗർജ സുരക്ഷയുടെ നെടുംതൂണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ്ഓയിലിന്റെ 17 ശതമാനവും പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും സൗദിയിൽ നിന്നുള്ളതാണ്.അടിസ്ഥാന സൗകര്യ വികസനം, പരസ്പര നിക്ഷേപം, ടൂറിസം, പ്രക്ഷേപണം, ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണപത്രങ്ങളിൽ ഒപ്പുവച്ചു.
ഈസ്റ്റാംബൂളിലെ സൗദി എംബസിയിൽ പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയെ വധിച്ചതിന്റെ പേരിൽ ആഗോളതലത്തിൽ വിമർശനവിധേയനാണു രാജകുമാരൻ. അദ്ദേഹത്തിന്റെ ഇന്ത്യ, പാക്, ചൈന സന്ദർശനത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് സൗദി രാജകുമാരൻ ഡൽഹിയിൽ നിന്നു മടങ്ങും.
ജോർജ് കള്ളിവയലിൽ
ഭീകരത പൊതുവിഷയം, ഇന്ത്യയുമായി സഹകരിക്കും: സൗദി കിരീടാവകാശി
12:52 AM Feb 21, 2019 | Deepika.com