ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ഭാഗത്തുണ്ടായ വലിയ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള സത്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തണമെന്നു കോണ്ഗ്രസ്. ഇത് ആർക്കെതിരേയുമുള്ള ആരോപണം അല്ലെന്നും രാജ്യത്തിന്റെ ന്യായമായ ആശങ്കയാണെന്നും എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി പത്രസമ്മേളനത്തിൽ പറഞ്ഞു.
പുൽവാമയ്ക്കുശേഷം വളരെ ഉത്തരവാദിത്വത്തോടെ കോണ്ഗ്രസ് സംയമനം പാലിച്ചു. എന്നാൽ, ചെറിയ സംഭവങ്ങളുടെ പേരിൽ പോലും 2014നു മുന്പ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും വളരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയുമാണ് മോദി ചെയ്തത്. പാർലമെന്റ്, ഉറി, പുൽവാമ തുടങ്ങിയ ഭീകരാക്രമണങ്ങൾക്കു ശേഷം കോണ്ഗ്രസ് അങ്ങനെ ചെയ്തില്ല. എന്നാൽ, ഇവ ഇനി ആവർത്തിക്കാതിരിക്കാൻ ഗുരുതരമായ വലിയ സുരക്ഷാ വീഴ്ചകൾ ഇല്ലാതാക്കേണ്ടതുണ്ട്- രാവിലെ ട്വിറ്ററിൽ സിംഗ്വി പറഞ്ഞു.
78 വാഹനങ്ങളിലായി 2,500 ജവാന്മാരെ ഒരുമിച്ച് റോഡ് മാർഗം യാത്ര ചെയ്യിച്ചതു പോലുള്ള പരിഹാസ്യമായ ആശയങ്ങൾ വലിയ സുരക്ഷാ പാളിച്ചയാണ്. സിവിലിയൻ വാഹനങ്ങളെ ഈ സമയം റോഡിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു.
ഡിസംബർ മുതൽ ചാവേർ ആക്രമണത്തിന് ജയ്ഷ് ഭീകരർ തയാറെടുക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് ഉള്ളപ്പോഴാണ് ഇത്തരം വീഴ്ചയെന്നത് അതീവ ഗുരുതരമാണ്. 56 ഇഞ്ചിന്റെ ശ്രദ്ധയിൽ ഇത്തരം വിശദാംശങ്ങൾ വരുന്നില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യരക്ഷയുടെ കാര്യത്തിൽ ഏതാനും ദിവസത്തേക്ക് ഒരു വിമർശനത്തിനും ഇല്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.
ജോർജ് കള്ളിവയലിൽ
പ്രധാനമന്ത്രി വീഴ്ച വെളിപ്പെടുത്തണമെന്നു കോണ്ഗ്രസ്
12:42 AM Feb 20, 2019 | Deepika.com