ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കീഴിലുള്ള ഇൻഡേനിൽനിന്ന് വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്.
പാചകവാതക വ്യാപാരികളും വിതരണക്കാരും ഉപഭോക്താക്കളും അടക്കമുള്ള 6.7 ദശലക്ഷം ആളുകളുടെ വിവരങ്ങൾ ഇൻഡേൻ കന്പനിയുടെ വെബ്സൈറ്റിൽ ലഭ്യമായിരുന്നെന്നും അത് ആർക്കും ഉപയോഗിക്കാവുന്ന സ്ഥിതിയിലാണെന്നും ഓണ്‍ലൈൻ വിദഗ്ധനായ എല്ലിയട്ട് ആൽഡേഴ്സണ്‍ വെളിപ്പെടുത്തി. ആധാർ വിഷയത്തിൽ നേരത്തെയും വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ആൽഡേഴ്സണ്‍ മീഡിയം എന്ന പേരിലുള്ള ബ്ലോഗിലൂടെയാണ് പുതിയ കാര്യങ്ങളും പുറത്തുവിട്ടത്. ഇൻഡേന്റെ ഡീലേഴ്സ് പോർട്ടലിലാണ് ആധികാരികമല്ലാത്ത വിധത്തിൽ ആധാർ വിവരങ്ങൾ ഉണ്ടായിരുന്നത്.
ആധാർ നന്പരിനൊപ്പം ഉപഭോക്താക്കളുടെ പേരുകളും ഡേറ്റാബേസിൽ ഉണ്ടായിരുന്നു. 11,000-ത്തോളം പേരുകളും വിവരങ്ങളും ശേഖരിച്ചപ്പോഴേക്കും തന്റെ ഐപി അഡ്രസ് ഇൻഡേൻ ബ്ലോക്ക് ചെയ്തതായും ആൽഡേഴ്സണ്‍ വിശദമാക്കുന്നു.
യൂസർ ഐഡിയും പാസ്വേഡും ഉപയോഗിക്കാതെയാണ് വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ലോഗിൻ ചെയ്യാതെ ആധാർ വിവരങ്ങളിൽ എത്തിച്ചേരാനാകുന്നത് സുരക്ഷാ വീഴ്ചയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആധാർ വിവരങ്ങൾ ഡേറ്റാബേസിൽ നിന്ന് ഒരാൾക്കും ചോർത്താനാകില്ലെന്നു കേന്ദ്ര സർക്കാരും യുഎഡിഐഎയും ആവർത്തിക്കുന്നതിനിടെയാണ് സർക്കാർ വെബ്സൈറ്റുകളിൽനിന്നു തന്നെ വിവരങ്ങൾ പുറത്താകുന്നതായി റിപ്പോർട്ടുകൾ വ്യാപകമാകുന്നത്.
ഇൻഡേനിൽനിന്ന് ആധാർ വിവരങ്ങൾ ചോർന്നു
12:42 AM Feb 20, 2019 | Deepika.com