1996ൽ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാകുന്പോൾ എച്ച്.ഡി. ദേവഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഇദ്ദേഹം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ആദ്യമായി ലോക്സഭാംഗമായ ദേവഗൗഡ പിന്നീട് അഞ്ചു തവണ ലോക്സഭയിലെത്തി. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ചരിത്രവും ദേവ ഗൗഡയ്ക്കുണ്ട്.
ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി 1997ൽ ചുമതലയേൽക്കുന്പോൾ ഇന്ദർകുമാർ ഗുജ്റാൾ രാജ്യസഭാംഗമായിരുന്നു. 1992ൽ ലാലു പ്രസാദ് യാദവിന്റെ കടാക്ഷത്തിലാണു ഗുജ്റാൾ രാജ്യസഭയിലെത്തിയത്. പ്രധാനമന്ത്രിയാകുന്നതിനു മുന്‍പും ശേഷവും ഗുജ്റാൾ ലോക്സഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. 1989ലും 1998ലും ജലന്ധറിൽനിന്നായിരുന്നു വിജയം. ഇന്ദിരാഗാന്ധിക്കൊപ്പം 1964ൽ ഗുജ്റാൾ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ ആസാമിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1991ൽ ആസാമിൽനിന്നു രാജ്യസഭാംഗമായ മൻമോഹൻ തുടർച്ചയായി അഞ്ചു തവണ രാജ്യസഭാംഗമായി. ഇപ്പോഴത്തെ കാലാവധി ജൂണിൽ അവസാനിക്കും. ലോക്സഭാംഗമായിട്ടില്ലാത്ത ഏക പ്രധാനമന്ത്രിയാണു മൻമോഹൻ സിംഗ്. 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽനിന്ന് ഇദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും ബിജെപിയിലെ വി.കെ. മൽഹോത്രയോട് 29999 വോട്ടിനു തോറ്റു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 1998-2004 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മൻമോഹൻ സിംഗായിരുന്നു. 28 വർഷം രാജ്യസഭാംഗമായ മൻമോഹൻ സിംഗ് നജ്മ ഹെപ്തുള്ള, രാം ജെത് മലാനി എന്നിവർക്കുശേഷം രാജ്യസഭയിൽ ഏറ്റവും അധികം കാലം അംഗമായ ആളാണ്.
1991ൽ പ്രധാനമന്ത്രിപദത്തിലെത്തുന്പോൾ പി.വി. നരസിംഹ റാവു രാജ്യസഭയിലോ ലോക്സഭയിലോ അംഗമായിരുന്നില്ല. പിന്നീട് നന്ദ്യാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാണു നരസിംഹറാവു ലോക്സഭയിലെത്തുന്നത്. 5,80,297 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയിലെ ബംഗാരു ലക്ഷ്മണെ റാവു തോൽപ്പിച്ചത്.
ബിജോ മാത്യു
1984ൽ ബിജെപിക്കു രണ്ടു സീറ്റ് മാത്രം; ഒരിടത്തു തോൽപ്പിച്ചത് നരസിംഹ റാവുവിനെ
1984ൽ രാജ്യത്ത് ആഞ്ഞടിച്ച ഇന്ദിരാ തരംഗത്തിൽ ഒലിച്ചുപോയ ബിജെപിക്ക് കിട്ടിയത് രണ്ടേ രണ്ടു ലോക്സഭാ സീറ്റ് മാത്രം. അടൽ ബിഹാരി വാജ്പേയി അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ടപ്പോൾ ബിജെപിക്കൊപ്പം നിന്നത് ആന്ധ്രപ്രദേശിലെ ഹനംകൊണ്ടയും ഗുജറാത്തിലെ മെഹ്സാനയുമായിരുന്നു. എന്നാൽ, ഹനംകൊണ്ടയിൽ ബിജെപിയുടെ വിജയത്തിന് ഏറെ സവിശേഷതകളുണ്ടായിരുന്നു.
ബിജെപിയിലെ സി. ജംഗ റെഡ്ഡി തോൽപ്പിച്ചത് സാക്ഷാൽ പി.വി. നരസിംഹറാവുവിനെയായിരുന്നു. 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജംഗ റെഡ്ഡിയുടെ വിജയം. ഹനംകൊണ്ടയിൽ 1980ൽ 162,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു റാവുവിന്റെ വിജയം. റാവു 1977ലും ഇവിടെ വിജയിച്ചിരുന്നു. ഹനംകൊണ്ടയിലെ ബിജെപിയുടെ ജയത്തിനു കാരണം തെലുങ്കു ദേശം പാർട്ടിയുടെ പിന്തുണയായിരുന്നു. രാജ്യമെങ്ങും ഇന്ദിരാതരംഗമായിരുന്നെങ്കിൽ ആന്ധ്രപ്രദേശിൽ എൻടിആർ തരംഗമായിരുന്നു. മഹാരാഷ്ട്രയിലെ രാംടെക്കിലും മത്സരിച്ച റാവു 1,90,000 വോട്ടിന് അവിടെ വിജയിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി. 2008ലെ മണ്ഡല പുനർനിർണയത്തോടെ ഹനംകൊണ്ട ഇല്ലാതായി.
വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ 1984ൽ ബിജെപി ടിക്കറ്റിൽ വിജയിച്ചത് ഡോ. എ.കെ. പട്ടേലായിരുന്നു. 44,000 വോട്ടായിരുന്നു ഭൂരിപക്ഷം. അഞ്ചു തവണ മെഹ്സാനയെ പ്രതിനിധീകരിച്ച എ.കെ. പട്ടേൽ ഒരു തവണ രാജ്യസഭാംഗവുമായി.
പാര്‍ലമെന്റ് മന്ദിരം നിര്‍മാണച്ചെലവ് 83ലക്ഷം
നമ്മുടെ പാര്‍ലമെന്റ് മന്ദിരമായ സംസദ് ഭവന്റെ നിർമാണച്ചെലവ് 83 ലക്ഷം രൂപ! 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ട് 1927 ജനുവരി 18ന്, അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്വിന് പ്രഭു മന്ദിരം ഉദ്ഘാടനംചെയ്തു.
1912-13 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്പികളായ സര് എഡ്വിന് ലുട്യെന്‍സ്, സര് ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്. അശോക ചക്രത്തെ അടിസ്ഥാനമാക്കി വൃത്താകൃതിയിലായിരുന്നു രൂപകല്പന.
ആറേക്കര്‍ സ്ഥലത്താണ് മന്ദിരം വ്യാപിച്ചുകിടക്കുന്നത്. 560 അടി വ്യാസമുള്ള മന്ദിരത്തിനു ചുറ്റുമായി 144 വമ്പന്‍ തൂണുകളുണ്ട്. ഓരോന്നിനും 270 അടി ഉയരം. കവാടങ്ങളുടെ എണ്ണം 12. സന്‍സദ് മാര്‍ഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാന കവാടം.
അര്‍ധവൃത്താകൃതിയില്‍ 4800 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ലോക്സഭാ ഹാളിന്. പച്ചപ്പരവതാനി വിരിച്ച സഭയില്‍ 550 അംഗങ്ങള്‍ക്കു വരെ ഇരിക്കാനാവും. ചുവപ്പു പരവതാനി വിരിച്ച രാജ്യസഭാ ഹാളിൽ 250 ഇരിപ്പിടങ്ങളാണുള്ളത്. സ്ഥലസൗകര്യം വേണ്ടത്രയില്ലാത്തതിനാല്‍ പുതിയൊരു പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.