ന്യൂഡൽഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇടക്കാല ഡയറക്ടറെ മാറ്റി സ്ഥിരം ഡയറക്ടറെ നിയമിച്ച സാഹചര്യത്തിൽ ഹർജിയിലെ ആവശ്യങ്ങൾ അപ്രസക്തമായെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഇടക്കാല ഡയറക്ടറെ നിയമിച്ചപ്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഇടക്കാല ഡയറക്ടർ നിയമനത്തിനു മാർഗരേഖ പുറത്തിറക്കണമെന്നും ഹർജിക്കാരായ എൻജിഒ കോമണ്‍ കോസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള ഉന്നതതല സമിതി തന്നെ ഇടക്കാല ഡയറക്ടറെ നിയമിക്കുന്നതിനുള്ള തീരുമാനമെടുക്കണമെന്നും അല്ലാത്ത നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്നുമായിരുന്നു കോമണ്‍ കോസ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
സിബിഐ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനിടെ ചീഫ് ജസ്റ്റീസ് അടക്കമുള്ള മൂന്ന് ബെഞ്ചുകളുടെ മുന്‍പാകെ പരിഗണനയ്ക്കെത്തിയ ഹർജിയാണ് ഒടുവിൽ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയത്.
നാഗേശ്വര റാവുവിന്റെ നിയമനം: സുപ്രീംകോടതി ഇടപെടില്ല
12:26 AM Feb 20, 2019 | Deepika.com