ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും അണ്ണാ ഡിഎംകെ, പിഎംകെ, ബിജെപി കക്ഷികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പിയൂഷ് ഗോയലുമാണ് അണ്ണാഡിഎംകെ-ബിജെപി സഖ്യ പ്രഖ്യാപനം നടത്തിയത്. ബിജെപി അഞ്ചു സീറ്റിലും പിഎംകെ ഏഴു സീറ്റിലും മത്സരിക്കാനാണു ധാരണ. തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരിയിൽ ഒരു സീറ്റുമാണുമുള്ളത്.
തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 21 നിയമസഭാ സീറ്റുകളിലും സഖ്യമുണ്ടാകും. നടൻ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയും എൻഡിഎ സഖ്യത്തിന്റെ ഭാഗമായേക്കും. പുതുതായി എത്തുന്ന കക്ഷികൾക്ക് അണ്ണാ ഡിഎംകെയുടെ വിഹിതത്തിൽനിന്നാകും സീറ്റ് നല്കുക. 2014ലെ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 37 എണ്ണം നേടിയത് അണ്ണാ ഡിഎംകെയായിരുന്നു. ബിജെപിക്കും പിഎംകെയ്ക്കും ഓരോ സീറ്റും ലഭിച്ചിരുന്നു. ഡിഎംകെ, കോൺഗ്രസ്, സിപിഎം, സിപിഐ കക്ഷികൾക്ക് ഒറ്റ സീറ്റും കിട്ടിയില്ല.
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ-പിഎംകെ -ബിജെപി സഖ്യം
12:26 AM Feb 20, 2019 | Deepika.com