ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് കമാൻഡർ കമ്രാൻ ഉൾപ്പെടെ മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമയിലെ പിൻഗ്ലാൻ മേഖലയിൽ 16 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ മേജർ അടക്കം അഞ്ചു സൈനികർ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മേജർ വി.എസ്. ധോൺഡിയാൽ(33), ഹവിൽദാർ ഷിയോ രാം(36), സിപ്പോയിമാരായ ഹരി സിംഗ്,(26) അജയ്കുമാർ(27), ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരാണു വീരൃത്യു വരിച്ച ജവാന്മാർ.
തെക്കൻ കാഷ്മീർ ഡിഐജി അമിത്കുമാർ, ലഫ്. കേണൽ എന്നിവരുൾപ്പെടെ ഒന്പത് സൈനികർക്കു പരിക്കേറ്റു. ഡിഐജിക്കു വയറ്റിൽ വെടിയേറ്റു. ഹിലാൽ അഹമ്മദ് ആണു കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മസൂദ് അസ്ഹറിന്റെ ഉറ്റ അനുയായിയായ കമ്രാൻ ആണു ഫെബ്രുവരി 14നു സിആർപിഎഫ് ജവാന്മാർക്കു നേർക്കുണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്തതും ചാവേറിനു ബോംബ് നിർമിച്ചു നല്കിയതും എന്നാണു പോലീസിന്റെ നിഗമനം. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് 12 കിലോമീറ്റർ ദൂരത്താണു പിൻഗ്ലാൻ.
മേജർ ധോൺഡിയാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ്. 2011ലാണ് ഇദ്ദേഹം സൈന്യത്തിൽ ചേർന്നത്. കഴിഞ്ഞ ദിവസം രജൗരിയിൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ വീരമൃത്യു വരിച്ച മേജർ ചിത്രേഷ് ബിഷ്തും ഉത്തരാഖണ്ഡ് സ്വദേശിയാണ്.
സൂത്രധാരനെ വധിച്ചു; മേജർ ഉൾപ്പെടെ അഞ്ചു സൈനികർക്കു വീരമൃത്യു
01:00 AM Feb 19, 2019 | Deepika.com