ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ശബ്ദത്തിൽ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ അജ്ഞാതൻ ടെലിഫോണിൽ വിളിച്ചതായി റിപ്പോർട്ട്. സുപ്രീംകോടതിയിലെ ടെലിഫോണുകൾ യോജിപ്പിച്ചിരിക്കുന്ന ഇപിബിഎക്സ് ഹാക്ക് ചെയ്താണ് ചീഫ് ജസ്റ്റീസിന്റെ ശബ്ദത്തിൽ സംസാരിച്ചത്. ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കി ഉയർത്തണമെന്നായിരുന്നു ആവശ്യം. സംഭവം പുറത്തായതിനെത്തുടർന്ന് സുപ്രീംകോടതി രജിസ്ട്രി നൽകിയ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് എൽ. നാരായണ സ്വാമി, തെലുങ്കാന ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ എന്നിവരെയാണ് അജ്ഞാതൻ വിളിച്ചതെന്നു ഒരു മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റീസ് നാരായണ സ്വാമിക്കാണ് ആദ്യം ഫോണ്കോൾ ലഭിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറിയാണെന്നു പരിചയപ്പെടുത്തിയാൾ കർണാടക ഹൈക്കോടതിയിലെ ചില അഭിഭാഷകരെ ജഡ്ജിമാരായി ഉയർത്താൻ ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഇയാൾ ഫോണ് വിളിച്ച് ചീഫ് ജസ്റ്റീസിനു നേരിട്ട് സംസാരിക്കണമെന്ന് പറഞ്ഞു. തുടർന്ന് വിളിച്ചയാളോ മറ്റൊരാളോ ജസ്റ്റീസ് ഗൊഗോയിയുടെ ശബ്ദം വിശ്വസനീയമായ രീതിയിൽ അനുകരിച്ച് അഭിഭാഷകരുടെ പേര് ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെയും വിളിച്ച് സമാനമായ രീതിയിൽ ആവശ്യമുന്നയിച്ചു.
ചീഫ് ജസ്റ്റീസും ഹൈക്കോടതി ജഡ്ജിമാരും തമ്മിലുള്ള പതിവ് സംഭാഷണത്തിനിടെയാണ് തട്ടിപ്പിനു ശ്രമിച്ച വിവരം വ്യക്തമായത്. തുടർന്ന് സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്ന് രജിസ്ട്രി ഡൽഹി പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയുമായിരുന്നു.
റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി കോടതിയലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് തിരുത്തിയ സംഭവത്തിൽ സുപ്രീംകോടതിയിലെ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. നേരിട്ടു ഹാജരാകണമെന്ന ഉത്തരവ് നേരിട്ട് ഹാജരാകേണ്ടതില്ല എന്ന് കോർട്ട് മാസ്റ്റർമാർ തിരുത്തിയതാണെന്നു കണ്ടെത്തിയാണ് ചീഫ് ജസ്റ്റീസ് നടപടിയെടുത്തത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ സ്വരത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർക്കു ഫോൺ
01:00 AM Feb 19, 2019 | Deepika.com