ന്യൂഡൽഹി: പരാജയ ഭീതി മൂലമാണ് സിപിഎം രാഷ്ട്രീയ കൊലപാതകം നടത്തുന്നതെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. ഉന്നത നേതാക്കളുടെ അറിവില്ലാതെ ഈ കൊലപാതകം നടക്കുമെന്നു തോന്നുന്നില്ല. ഇതിനു വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയെ പൂർണമായി പരാജയപ്പെടുത്തി മറുപടി നൽകണം. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിലൂടെ മാത്രമേ അവർ ആയുധം താഴെവയ്ക്കുകയുള്ളുയെന്നും ആന്റണി ഡൽഹിയിൽ പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടി ആയുധം താഴെവയ്ക്കുമെന്ന തോന്നൽ ഇപ്പോഴില്ല. തങ്ങൾ കൊലപാതക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു എന്നു തുറന്നു പറയുകയാണ് അവർ ഇനിയും ചെയ്യേണ്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ച കാസർഗോഡ് മണ്ഡലത്തിൽ കോണ്ഗ്രസ് പ്രവർത്തകർ ഇത്തവണ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇത് മാർക്സിസ്റ്റ് നേതാക്കളിൽ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സിപിഎം കൊലപാതകം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് രാഷ്ട്രീയം പറയില്ലെന്നു കോണ്ഗ്രസ് ആവർത്തിക്കുന്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വിഷയത്തിൽ രാഷ്ട്രീയം പറയുകയാണെന്ന്ആന്റണി കുറ്റപ്പെടുത്തി. രാജ്യത്തിനെതിരേ നടക്കുന്ന ഭീകരപ്രവർത്തനം കണ്ടുകൊണ്ടിരിക്കാനാവില്ല. അതിനു ശക്തമായ മറുപടി നൽകണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.
സിപിഎം രാഷ്ട്രീയ കൊലപാതകം നടത്തുന്നതു പരാജയഭീതി മൂലം: എ.കെ. ആന്റണി
12:42 AM Feb 19, 2019 | Deepika.com