റഫാലും നോട്ട് നിരോധനവും ജിഎസ്ടിയും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും വാഗ്ദാന ലംഘനങ്ങളും മറ്റും പതിവുപോലെ കളം ചൂടാക്കുന്നതിനിടയിലാണ് ജമ്മു കാഷ്മീരിലെ പുൽവാമയിൽ പാക് ഭീകരാക്രമണം.
പാക്കിസ്ഥാനും ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾക്കുമെതിരേ എപ്പോൾ, എങ്ങനെ, ഏതുതരം മറുപടിയാകും കേന്ദ്രസർക്കാരും സൈന്യവും നൽകുക എന്നതിനു രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ കടന്ന പ്രതികരണത്തിനു സർക്കാർ മുതിരുമോയെന്നതിനു വൈകാതെ ഉത്തരം ലഭിച്ചേക്കും.
പ്രവചനങ്ങളിൽ കാര്യമെത്ര?
എങ്കിലും കൃത്യമായി പ്രവചിക്കാനാകില്ല എന്നതാകും ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. പ്രവചനാതീതം എന്നതാകും പ്രവചിക്കാവുന്ന ഒരു കാര്യം. ഏറ്റവുമൊടുവിൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ഒറ്റയ്ക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം തട്ടകമായിരുന്ന ഗോരഖ്പുരിലെ ബിജെപിയുടെ വലിയ തോൽവി അദ്ദേഹം സ്വപ്നം പോലും കണ്ടിരിക്കില്ല. ഫൂൽപുർ, കൈരാന ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോൽവിയും വ്യത്യസ്തമായില്ല. പശ്ചിമ ബംഗാളിനു പിന്നാലെ രണ്ടര ദശകമായി ചുവപ്പുകോട്ടയായിരുന്ന ത്രിപുരയിൽ സിപിഎമ്മിനെ ബിജെപി തകർത്തെറിഞ്ഞതും വോട്ടർമാരുടെ മനസുമാറ്റത്തിന്റെ മകുടോദാഹരണമാണ്.
സർവേഫല സൂചനകൾ
തൂക്കു പാർലമെന്റിനുള്ള സാധ്യതകളാണു മിക്ക തെരഞ്ഞെടുപ്പു സർവേകളും പ്രവചിച്ചത്. ബിജെപിക്കും എൻഡിഎയ്ക്കും തനിയെ ഭൂരിപക്ഷം കിട്ടുമെന്ന് ആരുംതന്നെ പ്രവചിച്ചിട്ടില്ല. യുപിഎയും കോണ്‍ഗ്രസും കാര്യമായ മുന്നേറ്റം നടത്തുമെങ്കിലും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള സൂചന. ഇനിയും വ്യക്തത കൈവരാത്ത മൂന്നാം മുന്നണിയും പ്രമുഖ പ്രാദേശിക പാർട്ടികളും അവരുടെ ചെറു സഖ്യങ്ങളും ദുർബലമായ ഇടതുമുന്നണിയുമെല്ലാം സർക്കാർ രൂപീകരണത്തിൽ നിർണായകമായേക്കും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 282 സീറ്റുകളോടെ ബിജെപിക്കു കേവല ഭൂരിപക്ഷം ഉൾപ്പെടെ മൊത്തം 336 സീറ്റുകളാണു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയത്. എന്നാൽ, നൂറു മുതൽ 150 സീറ്റുകളെങ്കിലും ഇത്തവണ ബിജെപിക്കു കുറയുമെന്നാണ് ഇതുവരെയുള്ള സർവേകളുടെ സൂചന. കോണ്‍ഗ്രസിനു നൂറിലേറെ എംപിമാരെ കൂടുതൽ കിട്ടുമെന്നും പറയുന്നു.
സഖ്യവും സഖ്യമില്ലായ്മയും
ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ഇനിയും കൃത്യത ആയിട്ടില്ല.
പഴയ എൻഡിഎ ക്ഷയിച്ചെങ്കിലും ബിജെപിയോടൊപ്പം മഹാരാഷ്ട്രയിൽ ശിവസേനയും ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവും കൂടെയുണ്ടെന്നതാണു മോദിക്കും അമിത് ഷായ്ക്കും ആശ്വാസം. പഞ്ചാബിൽ അകാലിദൾ കൂടെയുണ്ടെങ്കിലും നിലവിലുള്ള സീറ്റു നിലനിർത്താമെന്ന പ്രതീക്ഷ പോലുമില്ല.
യുപിഎയിലും എൻസിപി, ഡിഎംകെ, ആർജെഡി, ജെഎഎം, നാഷണൽ കോണ്‍ഫറൻസ് തുടങ്ങിയ പാർട്ടികളും കേരളത്തിലെ യുഡിഎഫ് ഘടകകക്ഷികളുംതന്നെ മുഖ്യം. വ്യക്തമായി ഒരു മുന്നണിയിലും ചേരാത്ത തൃണമൂൽ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി, എസ്പി, ബിഎസ്പി, വൈഎസ്ആർ കോണ്‍ഗ്രസ്, ടിആർഎസ്, അണ്ണാ ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികളിൽ ചിലരെ കൂട്ടി ഭരിക്കാമെന്നു മോദിയും രാഹുലും ഒരു പോലെ കണക്കുകൂട്ടുന്നു.
തൂക്കുസഭയെങ്കിൽ ബിജെപി- കോണ്‍ഗ്രസ് ഇതര മന്ത്രിസഭയുണ്ടാക്കി പ്രധാനമന്ത്രിയാകാനാണ് പ്രബലരായ പല നേതാക്കളുടെയും സ്വപ്നം. തക്കം പാർത്തിരുന്ന് എങ്ങോട്ടു ചായാനും ടിആർഎസ്, ബിജെഡി, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ തയാറാകുമെന്നും കരുതുന്നു. ബിജെപി വിരുദ്ധ പക്ഷത്തിനു കരുത്തുപകരുന്ന പല പ്രതിപക്ഷ പാർട്ടികളും കോണ്‍ഗ്രസിനെ തുണയ്ക്കുമോ എന്നതിനും ഉറപ്പില്ല.
വിധിയെഴുത്ത് 543 സീറ്റുകളിൽ
ലോക്സഭയിലെ 543 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. 545 അംഗ ലോക്സഭയിൽ ശേഷിച്ച രണ്ടു സീറ്റിലേക്ക് പിന്നീട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ പുതിയ സർക്കാർ നാമനിർദേശംചെയ്യും. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പു നടക്കും.
മാറുന്ന യുപിയുടെ മനസ്
പാർട്ടി സംഘടന പോലും ഇല്ലാതിരുന്നിട്ടും 2009ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 21 സീറ്റുകളിൽ ജയിക്കാനായതു ബിജെപി, എസ്പി, ബിഎസ്പി പാർട്ടികളുടെ ഉറക്കം കെടുത്തും. രാഹുലിനും പ്രിയങ്കയ്ക്കും തുടക്കത്തിൽ കിട്ടുന്ന വലിയ ജനപിന്തുണ രാജ്യത്താകെ കോണ്‍ഗ്രസിനു പുതിയ ആവേശമാകുന്നുണ്ട്. ഡൽഹിയിലെ കസേരയിലേക്കുള്ള വഴി യുപിയാകുമെന്ന കീഴ്വഴക്കവും പുതിയ കസേരകളികൾക്കുള്ള പ്രചോദനമാകും.
-----------ജോർജ് കള്ളിവയലിൽ------------
തെരഞ്ഞെടുപ്പ് എപ്പോൾ?
ഏപ്രിൽ, മേയ് മാസങ്ങളിൽ തന്നെയാകും ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പ്. അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പൂർത്തിയാക്കി വരികയാണ്. യുദ്ധം പോലെ അസാധാരണ സംഭവങ്ങൾ ഉണ്ടായാൽ മാത്രമേ തെരഞ്ഞെടുപ്പു നീട്ടാനിടയുള്ളൂ.
ഏഴോ, എട്ടോ ഘട്ടങ്ങളിലായി ഇപ്രാവശ്യം തെരഞ്ഞെടുപ്പു നടത്താനാണു ചർച്ചകൾ നടക്കുന്നത്. ഏപ്രിൽ ആദ്യം മുതൽ മേയ് ആദ്യം വരെ ഒരു മാസത്തോളമെങ്കിലും നീളാനും സാധ്യതയുണ്ട്. പ്രഖ്യാപന തീയതി മുതൽ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വരും. അതിനാൽ കേന്ദ്രസർക്കാരിന്റെ കൂടി താത്പര്യം നോക്കിയാകും തീയതി പ്രഖ്യാപിക്കുക.
പതിനാറാം ലോക്സഭയുടെ കാലാവധി മേയ് 31ന് അവസാനിക്കും. അതിനു മുന്‍പായി പതിനേഴാം ലോക്സഭ രൂപീകരിക്കും. പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ മേയ് അവസാന വാരത്തിലോ, അതിനു തൊട്ടു മുന്‍പോ ആയി നടക്കുമെന്നു പ്രതീക്ഷിക്കാം.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ലോക്സഭയോടൊപ്പം നടക്കും.
10 കോടി പുതിയ വോട്ടർമാർ
സെൻസസ് കണക്കനുസരിച്ച് 2014ൽ വോട്ടു ചെയ്തതിനേക്കാൾ കൂടുതലായി 10 കോടിയോളം നവവോട്ടർമാർ ഇക്കുറി പോളിംഗ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷംകൊണ്ട് 18 വയസു പൂർത്തിയാക്കിയവരെല്ലാം വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.
എങ്കിലും പത്തു കോടിയോളം വരുന്ന ആദ്യ വോട്ടർമാരാകും ഇന്ത്യ ഇനി ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിൽ നിർണായകമാകുക. 2011ലെ സെൻസസ് രേഖയനുസരിച്ചു രാജ്യത്തു പ്രതിവർഷം രണ്ടു കോടിയോളം ചെറുപ്പക്കാർ 18 വയസ് പൂർത്തിയാക്കും. 2014ലെ തെരഞ്ഞെടുപ്പിൽ 81.45 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.
കാലാവധി അഞ്ചുവർഷം മാത്രമല്ല ലോക്സഭയുടെ കാലാവധി എത്ര?
ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന ഉത്തരം അഞ്ചുവർഷം.ഉത്തരം ശരി. പക്ഷേ പൂർണമല്ല. അടിയന്തരാവസ്ഥയിൽ കാലാവധി നീട്ടാൻ വകുപ്പുണ്ട്.
രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്പോൾ കാലാവധി ഒരു വർഷം വീതം നീട്ടാമെന്ന് ഭരണഘടന 83-ാം വകുപ്പ് പറയുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനം പിൻവലിച്ചിട്ട് ആറുമാസം വരെയേ ആ കാലാവധി നീട്ടാൻ പാടുള്ളൂ.
അടിയന്തരാവസ്ഥയിൽ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ലോക്സഭയുടെ കാലാവധി ആറുവർഷമായി നീട്ടിയിരുന്നു. 1971 മാർച്ചിൽ രൂപം കൊണ്ട ലോക്സഭ അതനുസരിച്ച് 1977 മാർച്ച് വരെ നിലനിന്നു. പിന്നീടു 44-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ കാലാവധി അഞ്ചുവർഷമായി കുറച്ചു.
1970ൽ രൂപം കൊണ്ട നാലാം കേരള നിയമസഭയ്ക്ക് 42-ാം ഭേദഗതി നിയമപ്രകാരം കാലാവധി ഒന്നരവർഷം നീട്ടിക്കിട്ടി. 1970 ഒക്ടോബർ നാലിനു രൂപം കൊണ്ട നിയമസഭ 1977 മാർച്ച് 22 വരെ നിലനിന്നു. ആറുവർഷം അഞ്ചുമാസം 18 ദിവസം നീണ്ട കാലാവധി.
മൊറാർജി ദേശായിഫെബ്രുവരി 29നു ജനിച്ച പ്രധാനമന്ത്രി
പേരു പറയാന്‍ മടി, 20 ലക്ഷം സ്ത്രീകള്പട്ടികയ്ക്കു പുറത്ത്!
പലപ്പോഴും കേള്‍ക്കുന്ന ഒരു പ്രയോഗമാണ് പേരു "വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത' എന്നത്. രഹസ്യങ്ങള്‍ കൈമാറുന്നവരുമായി ബന്ധപ്പെട്ടതാണ് ആ പ്രയോഗം. എന്നാല്‍ പേരു പുറത്തുപറയാന്‍ തയാറാകാതിരുന്ന 20 ലക്ഷം വനിതകള്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായ ചരിത്രമുണ്ട് നമ്മുടെ തെരഞ്ഞെടുപ്പിന്.
1950 ജനുവരി 26ന് റിപ്പബ്ലിക്കായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കര്‍ക്കശക്കാരനായ സുകുമാര്‍ സെന്‍ ആണു തെരഞ്ഞെടുപ്പ് കമ്മീഷണര്‍. സര്‍വേ നടത്തിയപ്പോള്‍ത്തന്നെ പലതരം വിശ്വാസങ്ങളും അനാചാരങ്ങളും പൊങ്ങിവന്നത് പ്രധാനമന്ത്രി നെഹ്റുവിന്റെ ഉത്കണ്ഠ കൂട്ടി. വോട്ടര്‍ പട്ടികയില്‍ പേരു വയ്ക്കാന്‍ പലയിടത്തും സ്ത്രീകള്‍ ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ പേരിന്റെ കൂടെ ഭാര്യ എന്ന് എഴുതിയാല്‍ മതിയെന്ന വിചിത്രമായ നിലപാടുകളാണു പലരും ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുകുമാര്‍ സെന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത 20 ലക്ഷം വനിതാ വോട്ടര്‍മാര്‍ അങ്ങനെ പട്ടികയില്‍നിന്നു നീക്കംചെയ്യപ്പെടുകയും ചെയ്തു.
സുജാതയും വോട്ടിംഗ് മെഷീന്റെ ജനനവും
ഏതു കണ്ടുപിടിത്തം എന്നു സംശയിക്കേണ്ട. അത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ആണ്! ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനിയറായിരുന്ന രംഗരാജനാണ് വോട്ടിംഗ് യന്ത്രത്തിന്റെ ഡിസൈനിംഗില്‍ മുഖ്യപങ്കു വഹിച്ചത്. യന്ത്രത്തിന്റെ വിശ്വാസ്യതയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ തുടക്കത്തില്‍ സാധാരണക്കാര്‍ക്കുപോലും മനസിലാവുന്ന വിധത്തില്‍ വിശദമായ ലേഖനമെഴുതിയാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു കൗതുകംകൂടിയുണ്ട്- സുജാതയുടെ എന്‍ ഈനിയ ഇയന്തിര, മീണ്ടും ജീനോ എന്നീ നോവലുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകൻ ഷങ്കര്‍ രജനീകാന്ത് ചിത്രമായ യന്തിരന് ഒരുക്കിയത്.