ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാഷ്മീരിലെ അഞ്ചു വിഘടനവാദി നേതാക്കൾക്കു നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു. മിർവെയ്സ് ഉമർ ഫറൂഖ്, അബ്ദുൾ ഗാനി ഭട്ട്, ബിലാൽ ലോണ്, ഹാഷിം ഖുറേഷി, ഷബീർ ഷാ എന്നിവർക്ക് നൽകിയിരുന്ന സുരക്ഷയാണു കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ജമ്മു കാഷ്മീർ ഭരണകൂടം പിൻവലിച്ചത്. പ്രമുഖ പാക്കിസ്ഥാൻ അനുകൂല വിഘടനവാദി നേതാവായ സയ്ദ് അലി ഷാ ഗിലാനിയുടെ പേര് നിർദേശത്തിൽ ഉൾപ്പെട്ടിട്ടില്ല.
സുരക്ഷയുടെ ഭാഗമായി ഇവർക്കു സർക്കാർ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥരെയും വാഹനങ്ങളും ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെടുത്തു. ഇവരുടെ ജീവനു ഭീഷണിയുണ്ടെന്നു കണ്ടെ ത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിഘടനവാദി നേതാക്കൾക്കു സുരക്ഷ സജ്ജമാക്കിയിരുന്നത്. പാക് ചാരസംഘടനയായ ഐഎസ്ഐക്കു കാഷ്മിരിൽ നിന്നു തന്നെ സഹായം ലഭിക്കുന്നതായുള്ള റിപ്പോർട്ടിനെ ത്തുടർന്നാണു തീരുമാനം.
ഐഎസ്ഐയിൽ നിന്നു വിഘടനവാദികൾ പണം വാങ്ങുന്നതായും ആരോപണം ഉയർന്നിരുന്നു. വിഘടനവാദികൾക്കു നൽകിവരുന്ന സുരക്ഷ പുനഃപരിശോധിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ളവർ സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും എതിരാണെന്നും യുവാക്കളുടെ ഭാവി നശിപ്പിക്കുമെന്നുമാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
അതേസമയം, വിഘടനവാദി നേതാവ് സയ്ദ് അലി ഷാ ഗിലാനിക്ക് ഒൗദ്യോഗികമായി സുരക്ഷ നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരത്തോടു കൂടി വിഘടനവാദികൾക്കു നൽകിയിരുന്ന സുരക്ഷയും വാഹനങ്ങളും പിൻവലിക്കുമെന്നാണ് ഗവർണർ സത്യപാൽ മാലിക്കിന്റെ ഓഫീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. മുന്പ് നിശ്ചയിച്ചിരുന്ന ഒരാനുകൂല്യവും ഇനി ലഭ്യമാക്കില്ല. സുരക്ഷാ സംവിധാനങ്ങൾ നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന മറ്റ് വിഘടനാവാദികളുണ്ടോയെന്നു പരിശോധിച്ച് അതും പിൻവലിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാഷ്മീരിലെ അഞ്ചു വിഘടനവാദി നേതാക്കൾക്കു നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു.
01:50 AM Feb 18, 2019 | Deepika.com