ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ തീവ്രവാദികളെന്നു മുദ്രകുത്തി കാഷ്മീരികൾക്കു നേരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക ആക്രമണം. ആക്രമണം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്നു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നതിനിടെയാണ് ആക്രമണങ്ങളും വ്യാപകമായിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും പഞ്ചാബിലെ അംബാലയിലും മറ്റുമായി കാഷ്മീരികൾക്കു നേരേ ആക്രമണമുണ്ടായി.
കാഷ്മീരികൾ തീവ്രവാദികളാണെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണമെന്നാണു റിപ്പോർട്ടുകൾ. ഡെറാഡൂണിൽ എഴുന്നൂറോളം വിദ്യാർഥികളാണു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽ ഭയന്നു കഴിയുന്നത്. പ്രാഥമികാവശ്യങ്ങൾക്കു പോലും പുറത്തിറങ്ങാനാകുന്നില്ല.
വാടകയ്ക്കു താമസിക്കുന്ന സ്ഥലങ്ങളിലെ ഉടമകൾ തങ്ങളുടെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വീടുവിട്ടിറങ്ങണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജ്രംഗ്ദൾ- വിഎച്ച്പി പ്രവർത്തകർ തങ്ങളെ മർദിച്ചുവെന്ന് പത്തോളം വിദ്യാർഥികൾ പരാതിപ്പെട്ടു.
ഹരിയാന മഹാറിഷി മാർക്കണ്ഠേശ്വർ സർവകലാശാലയിലെ കാഷ്മീരി വിദ്യാർഥികൾ ആക്രമണം ഭയന്ന് ഹോസ്റ്റലിനുള്ളിൽ തന്നെ കഴിയുകയാണ്. ഭക്ഷണം വാങ്ങാനോ കഴിക്കാനോ പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഭീഷണി പടർത്തുന്ന സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
കാഷ്മീരി വിദ്യാർഥികൾക്കു സംരക്ഷണം കൊടുക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രതിഷേധക്കാർ പറയുന്നു. അംബാലയിലുള്ള കാഷ്മീരികളോടു 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകാനാണ് സംഘപരിവാർ സംഘടനകൾ നിർദേശിച്ചിരിക്കുന്നത്.
കാഷ്മീരികൾക്കു സുരക്ഷ നൽകണമെന്നു മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാഷ്മീരികൾ പലയിടത്തും ആക്രമണത്തിനിരയാകുന്നതു ചൂണ്ടിക്കാട്ടി അവർക്കു ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു സുരക്ഷയൊരുക്കാൻ നിർദേശം നൽകിയത്. കേന്ദ്രത്തിന്റെ നിർദേശത്തിനു പിന്നാലെ ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ വ്യാപാരികൾക്കു നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.
കാഷ്മീരികൾക്കു നേരേ വ്യാപക ആക്രമണം
12:54 AM Feb 18, 2019 | Deepika.com