പൊഖ്റാൻ (രാജസ്ഥാൻ): പുൽവാമ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകാൻ സൈന്യം തയാറെന്ന് വ്യോമസേനാ മേധാവി. രാജ്യത്തെ രാഷ്ട്രീയ നേതൃത്വം നിർദേശിക്കുന്നതനുസരിച്ച് ഉചിതമായ തിരിച്ചടി നൽകാൻ വ്യോമസേന എപ്പോഴും സജ്ജമാണെന്ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞു. പൊഖ്റാനിൽ നടക്കുന്ന വ്യോമസേനാഭ്യാസം വായുശക്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെക്കുറിച്ചോ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചോ നേരിട്ടു പരാമർശിക്കാതെയാണ് വ്യോമസേനാ മേധാവി അയൽരാജ്യത്തിനു ശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി.
രാജ്യത്തെ രാഷ്ട്രീയ നേതൃത്വം നിർദേശിക്കുന്നതനുസരിച്ച് ഉചിതമായ തിരിച്ചടി നൽകാൻ വ്യോമസേന എപ്പോഴും സജ്ജമാണ്. ദൗത്യ നിർവഹണത്തിൽ ഏറ്റവും മുന്നിൽ ഉണ്ടാവുകയും ചെയ്യും- കരസേനാ മേധാവി വിപിൻ റാവത്തിന്റെയും മറ്റു രാജ്യങ്ങളിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വ്യോമസേനാ മേധാവി പറഞ്ഞു.
ദേശീയ സുരക്ഷയിലും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിലും വ്യോമസേനയ്ക്കുള്ള കാര്യപ്രാപ്തിയും കടമയും രാജ്യത്തിന് ഉറപ്പു നൽകുന്നതായും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിക്കു സമീപം നടക്കുന്ന അഭ്യാസപ്രകടനത്തിൽ 140 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുക്കുന്നുണ്ട്. വലിയ തോതിൽ മിസൈലുകളും അഭ്യാസപ്രദർശനത്തിൽ ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയുടെ പ്രഹരശേഷി കൃത്യത പ്രദർശിപ്പിക്കുന്നതിനുവേണ്ടിയാണ് വായു ശക്തി സംഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.
ഉചിതമായ തിരിച്ചടി നൽകാൻ എപ്പോഴും സജ്ജം: വ്യോമസേനാ മേധാവി
12:54 AM Feb 18, 2019 | Deepika.com