കൂറുമാറ്റത്തിലൂടെ കർണാടകയിലെ സഖ്യകക്ഷിസർക്കാരിനെ താഴെയിറക്കി അധികാരത്തിലേറാനുള്ള ബിജെപിയുടെയും യെദിയൂരപ്പയുടെയും മോഹത്തിന് നാലാമതും തിരിച്ചടി. ലോക്സഭാതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെയുണ്ടായ ഈ തിരിച്ചടിക്കുപുറമെ യെദിയൂരപ്പയ്ക്കെതിരേയുള്ള എസ്ഐടി അന്വേഷണവും ബിജെപിയെ പ്രതിരോധത്തിലാക്കുന്നു.
ഒരുമാസമായി നടത്തിവന്ന നാലാം അട്ടിമറിനീക്കവും വിഫലമായതിന്റെ ഞെട്ടലിലാണ് കേന്ദ്രനേതൃത്വവും. ഇനി തത്കാലത്തേക്കു സംസ്ഥാന സർക്കാരിനെതിരേ നീക്കമൊന്നും വേണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുമാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്ന നിർദേശം. ഓപ്പറേഷൻ താമരയിലൂടെ സർക്കാരിനെ മറിച്ചിടാമെന്ന് യെദിയൂരപ്പയും കൂട്ടരും നൽകിയ വാഗ്ദാനം കണ്ണടച്ച് വിശ്വസിക്കരുതായിരുന്നുവെന്നും സാഹചര്യങ്ങൾ വിശദമായി മനസിലാക്കേണ്ടിയിരുന്നുവെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.
അതേസമയം, പ്രായമായതിനാൽ യെദിയൂരപ്പയ്ക്ക് ഇനി ഓപ്പറേഷൻ താമര വിജയിപ്പിച്ചെടുക്കാനാവില്ലെന്നു സംസ്ഥാനഘടകത്തിലെ ഒരുവിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. പണവും പദവിയും വാഗ്ദാനം ചെയ്ത് യെദിയൂരപ്പ ജെഡിഎസ് എംഎൽഎയെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ ടേപ്പ് പുറത്തായത് പാർട്ടിയുടെ സൽപ്പേരിന് കോട്ടമുണ്ടാക്കിയതായും ഒരുവിഭാഗം വിലയിരുത്തുന്നു. ഓഡിയോ ടേപ്പ് വിവാദത്തിൽ എസ്ഐടി അന്വേഷണം വന്നാൽ പാർട്ടിക്കത് തിരിച്ചടിയാകുമെന്ന ആശങ്കയും കേന്ദ്രനേതൃത്വത്തിനുണ്ട്.
സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജനങ്ങളെ അണിനിരത്തുന്നതിനു പകരം സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത് ജനവികാരം എതിരാക്കാനിടയാക്കിയേക്കുമെന്നും നേതൃത്വം ഭയക്കുന്നു. എന്തായാലും പന്തിപ്പോൾ സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും കോർട്ടിലാണ്.
222 അംഗ നിയമസഭയിൽ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന ഗതികേടിൽ ഭരണകക്ഷി എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് കൂട്ടുകക്ഷിഭരണം അട്ടിമറിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ആദ്യംമുതൽത്തന്നെ ബിജെപിയും യെദിയൂരപ്പയും. ഇതിനായി ഓപ്പറേഷൻ താമരയെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കുതിരക്കച്ചവടവുമായി മൂന്നു പ്രാവശ്യം രംഗത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഭരണമുന്നണിയിലെ അതൃപ്തി മുതലെടുത്താണ് വീണ്ടും നാലാം ഓപ്പറേഷൻ താമരയുമായി ബിജെപിയെത്തിയത്.
ഒൻപത് മാസമായി ഭരണം നടത്തുന്ന കോണ്ഗ്രസ്-ജെഡിഎസ് സർക്കാരിൽ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. ചെറുകക്ഷിയായ ജെഡിഎസിലെ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ ഇനിയും കോണ്ഗ്രസ് എംഎൽഎമാരിൽ പലർക്കും സാധിക്കുന്നില്ല. ഈ പടലപ്പിണക്കം കൊടുന്പിരിക്കൊണ്ടിരിക്കെയാണ് തക്ക അവസരമെന്നു കരുതി യെദിയൂരപ്പയും കൂട്ടരും പഴയ ആയുധമായ ഓപ്പറേഷൻ താമരയുമായി നാലാമതും രംഗത്തെത്തിയത്. എന്നാൽ, പടലപിണക്കങ്ങളുമെല്ലാം മറന്ന് ഒന്നിച്ചുപ്രവർത്തിക്കാൻ പ്രേരിപ്പിച്ചുവെന്നു മാത്രമല്ല, ലോക്സഭാതെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കാനും കോണ്ഗ്രസിനെയും ജെഡിഎസിനെയും പ്രേരിപ്പിച്ചു. സഖ്യം തല്ലിപ്പിരിയുമെന്നും അധികാരത്തിലേറി ഭരണസ്വാധീനമുപയോഗിച്ച് 2014ലെ വിജയം ആവർത്തിക്കാമെന്നും സ്വപ്നംകണ്ടിരുന്ന ബിജെപി ഞെട്ടലിൽനിന്നും ഇനിയും മുക്തമായിട്ടില്ല.
മന്ത്രിസഭാ പുനഃസംഘടനയിൽ ഒഴിവാക്കിയതിനെത്തുടർന്ന് അസംതൃപ്തനായ രമേഷ് ജാർഖിഹൊളിയെ എളുപ്പം വശത്താക്കാൻ സാധിച്ചതോടെയാണ് സഖ്യകക്ഷിസർക്കാരിനെതിരേ നാലാമതും ഓപ്പറേഷൻ താമര പ്രയോഗിക്കാൻ ബിജെപി തീരുമാനിച്ചത്. ഇതിനു കേന്ദ്രനേതൃത്വം എല്ലാ സഹായവും നൽകി. 10 മുതൽ 50 വരെ കോടി രൂപയും മന്ത്രിസ്ഥാനവുമായിരുന്നു മറുകണ്ടം ചാടിയാലുള്ള വാഗ്ദാനം. അധികാരത്തിലേറിയാൽ ഉപമുഖ്യമന്ത്രിസ്ഥാനമായിരുന്നു രമേഷ് ജാർഖിഹൊളിക്കുള്ള വാഗ്ദാനം. മുംബൈയിലും ഡൽഹിയിലുമായി ബിജെപി നേതാക്കളുടെ രഹസ്യസങ്കേതത്തിലിരുന്ന് നീക്കങ്ങൾ നടത്തിയ ജാർഖിഹൊളി മൂന്നു കോണ്ഗ്രസ് എംഎൽഎമാരെയും ഒരു ജെഡിഎസ് എംഎൽഎയെയും തനിക്കൊപ്പമെത്തിച്ചു. മൂന്നു സ്വതന്ത്രരെയും ഒപ്പംകൂട്ടി.
കൂടുതൽ ഭരണകക്ഷി എംഎൽഎമാരെ രാജിവയ്പിച്ച് സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ അംഗബലം കുറയ്ക്കുകയും അവിശ്വാസത്തിലൂടെ സർക്കാരിനെ പുറത്താക്കി അധികാരത്തിലേറുകയുമായിരുന്നു നീക്കങ്ങൾക്കു ചുക്കാൻപിടിച്ച യെദിയൂരപ്പയുടെ ലക്ഷ്യം. എന്നാൽ, കൂടുതൽ എംഎൽഎമാർ ബിജെപിയുടെ പണത്തിനും അധികാരവാഗ്ദാനത്തിനും പിന്നാലെ പോയില്ലെന്നു മാത്രമല്ല, ബിജെപിയ്ക്കൊപ്പം നിലകൊണ്ട എംഎൽഎമാരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ കോണ്ഗ്രസ് നീക്കം ആരംഭിച്ചതോടെ വിമതരെല്ലാം പത്തിമടക്കി ഒളിവുകാല ജീവിതത്തിന് ന്യായീകരണങ്ങൾ നിരത്തി മാപ്പപേക്ഷയുമായി പാർട്ടിയെ സമീപിക്കുകയും നിയമസഭാസമ്മേളനത്തിൽ പങ്കെടുത്ത് സാന്പത്തിക ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. അതോടെയാണു ഭരണകക്ഷിക്ക് ശ്വാസം നേരേവീണത്. ബിജെപിയുടെ കുതന്ത്രങ്ങളെയും വാഗ്ദാനങ്ങളെയും അതിജീവിച്ച് സഖ്യകക്ഷിസർക്കാർ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ടുപോകുന്പോൾ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ ജാള്യതയിൽ എങ്ങനെ ജനങ്ങൾക്കുമുന്നിൽ വോട്ട് ചോദിച്ചെത്തുമെന്ന ആശങ്കയിലാണ് ബിജെപി.
കഴിഞ്ഞ എട്ടിന് ബിജെപി അംഗങ്ങളുടെ ബഹളത്തിനും വാക്കൗട്ടിനുമിടയിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് അവതരിപ്പിച്ചത്. അഞ്ച് ഭരണകക്ഷി എംഎൽഎമാർ നിയമസഭാസമ്മേളനത്തിൽനിന്ന് വിട്ടുനിന്ന സാഹചര്യത്തിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ കോലാഹലം. കൂടുതൽ കോണ്ഗ്രസ് എംഎൽഎമാർ കൂറുമാറുമെന്നും ഭരണകക്ഷിക്ക് നിയമസഭയിൽ ബജറ്റ് പാസാക്കാനാവില്ലെന്നും അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാൽ നിയമസഭ പിരിച്ചുവിടാൻ കേന്ദ്രസർക്കാർ തയാറായേക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ, കാര്യങ്ങളെല്ലാം ഞൊടിയിടെ കീഴ്മേൽമറിഞ്ഞപ്പോൾ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കുന്നതും വിമതരെല്ലാം അച്ചടക്കമുള്ള കുട്ടികളെപ്പോലെ സിദ്ധരാമയ്യയ്ക്കുമുന്നിൽ കേണപേക്ഷിച്ചുനിൽക്കുന്നതുമാണു കാണാനായത്. അനിശ്ചിതത്വങ്ങൾക്കിടെ പാസാക്കാതെ മാറ്റിവച്ച ബില്ലുകളെല്ലാം പാസാക്കി വ്യാഴാഴ്ച നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെയാണ് ഒരുമാസമായി ഭരണപക്ഷത്ത് നിലനിന്നിരുന്ന പിരിമുറുക്കം ഒഴിവായത്.
ടി.എ ജോർജ്
കർണാടകയിൽ ഓപ്പറേഷൻ താമര ബിജെപിയെ തിരിഞ്ഞുകൊത്തുന്നു
12:53 AM Feb 18, 2019 | Deepika.com