ന്യൂഡൽഹി: തീവ്രവാദത്തിനും ഭീകരാക്രമണങ്ങൾക്കുമെതിരേ രാജ്യം ഒറ്റക്കെട്ടാണെന്നു സർവകക്ഷി യോഗം. രാജ്യത്തിനു നേർക്ക് ആക്രമണം നടത്തിയവർക്കു തക്ക മറുപടി നൽകാൻ സുരക്ഷാ സേനകൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്ന പ്രമേയവും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗം പാസാക്കി.
പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും തക്കസമയത്ത് ഉചിതമായി പ്രതികരിക്കാൻ സേനകൾക്കു സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മഹാരാഷ്ട്രയിലെ ധുലെ യിൽ നടത്തിയ പ്രസംഗത്തിൽ ആവർത്തിച്ചു. പാക്കിസ്ഥാനിലെ ഭീകരക്യാന്പുകൾക്കു നേർക്ക് മിന്നൽ വ്യോമാക്രമണം അടക്കം കടുത്ത നടപടികൾക്കാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണു സൂചന.
രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണികൾ ഒറ്റക്കെട്ടായി നേരിടും. ഇക്കാര്യത്തിൽ സൈന്യത്തിന് പൂർണ പിന്തുണ നൽകും: പാർലമെന്റ് ലൈബ്രറിയിലെ ഹാളിൽ ഇന്നലെ നടന്ന സർവകക്ഷി യോഗം ഐകകണ്ഠ്യേന പ്രഖ്യാപിച്ചു. ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രമേയവും യോഗം പാസാക്കി.
സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ശരിയായില്ലെന്ന് ചില നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിതന്നെ സർവകക്ഷി യോഗം വിളിച്ച് സ്ഥിതി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ഭീകരതയെ നേരിടാനുള്ള സർക്കാരിന്റെ നടപടികൾക്ക് കോണ്ഗ്രസിന്റെ പിന്തുണയുണ്ടെന്നു ഗുലാം നബി ആസാദ് പറഞ്ഞു.
പാക്കിസ്ഥാനെ പേരെടുത്തു പറയുന്നത് ഒഴിവാക്കിയെങ്കിലും അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭീകരതയെന്ന് കൃത്യമായി പ്രമേയത്തിൽ പറയുന്നു. അതിർത്തിക്കപ്പുറത്തു നിന്നുള്ള പിന്തുണയോടെയും അല്ലാതെയും എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ അപലപിക്കുന്നതായി സർവകക്ഷി പ്രമേയം വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
ജോർജ് കള്ളിവയലിൽ
സേനയ്ക്കു സർവകക്ഷി യോഗത്തിന്റെ പിന്തുണ ഒറ്റക്കെട്ട്
01:34 AM Feb 17, 2019 | Deepika.com