ന്യൂഡൽഹി: പുൽവാമയിൽ നാല്പതിലേറെ സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ചുട്ട മറുപടി നൽകാൻ ഇന്ത്യ ഒരുക്കം വേഗത്തിലാക്കി. ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾക്കും പാക്കിസ്ഥാനും ബഹുതലത്തിൽ കർശന പ്രഹരം നൽകാനാണു തീരുമാനം. പാക്കിസ്ഥാനെതിരായ തെളിവുകളുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ ചേർന്ന വിവിധ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളുടെ തലവന്മാരുമായി ചർച്ച ചെയ്തു.
ജമ്മു- കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെയും തന്റെ വസതിയിലേക്ക് ക്ഷണിച്ച് രാജ്നാഥ് പ്രത്യേക ചർച്ചയും നടത്തി. ജമ്മു മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യണമെന്നും ഇതര സംസ്ഥാനങ്ങളിലെ കാഷ്മീരികൾക്കു സുരക്ഷ നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി പിന്നീട് ഒമർ പറഞ്ഞു.
ദേശീയ സുക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ തലവൻ എ.കെ. ദസ്മാന, ഐബി അഡീഷണൽ ഡയറക്ടർ അരവിന്ദ് കുമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. ചാവേറായി ആക്രമണം നടത്തിയ 22 വയസുകാരനായ ആദിൽ അഹമ്മദ് ദർ എന്ന ജയ്ഷ് ഇ മുഹമ്മദ് ഭീകരന്റെ വീഡിയോയിൽ നിന്നു തന്നെ പാക് ഭീകരസംഘടനയുടെ പങ്കാളിത്തം തെളിയിക്കാനാകുമെന്നാണ് ഇന്ത്യൻ ചാരസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ചാവേർ ഭീകരന് പരിശീലനം നൽകിയ പാക് ഭീകരൻ ഇപ്പോഴും കാഷ്മീർ താഴ്വരയിലുണ്ടെന്നാണു വിശ്വാസം. ഇയാളെയും കൂടെയുള്ള രണ്ടു പാക് ഭീകരരെയും പിടിക്കാൻ ശ്രമം ഉൗർജിതമാക്കിയിട്ടുണ്ട്.
* രാജ്യമെങ്ങുമുള്ള കാഷ്മീരി വിദ്യാർഥികൾക്കും തൊഴിലാളികൾക്കും മതിയായ സംരക്ഷണം നൽകാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
* ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് ശിവസേന ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.
* ഭീകരാക്രമണത്തിനെതിരേ കോൽക്കത്തയിൽ നടന്ന മെഴുകുതിരി പ്രതിഷേധത്തിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തു.
തിരിച്ചടിക്ക് ഒരുങ്ങുന്നു
01:34 AM Feb 17, 2019 | Deepika.com