ന്യൂഡൽഹി: കൃത്യവും വ്യക്തവുമായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും 40 സുരക്ഷാ ഭടന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുൽവാമ ഭീകരാക്രണം തടയാൻ കഴിയാതിരുന്നതു രഹസ്യാന്വേഷണ, സുരക്ഷാവീഴ്ചയെന്നു റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്ചയും അശ്രദ്ധയും ഉണ്ടായെന്നു ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലികും തുറന്നു സമ്മതിച്ചു.
കാഷ്മീരി യുവാക്കൾക്കു പരിശീലനം നൽകാൻ സ്ഫോടക വിദഗ്ധനും അഫ്ഗാൻ യുദ്ധവീരനുമായ പാക് ഭീകരൻ ഡിസംബർ മുതൽ ജമ്മു കാഷ്മീരിലുണ്ടെന്ന് കഴിഞ്ഞ മാസം മൂന്നിന് വാർത്ത വന്നിരുന്നു. അബ്ദുൾ റഷീദ് ഗാസി മറ്റു രണ്ടു ഭീകരർ ക്കൊപ്പം ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ‘ദ പ്രിന്റി’ൽ മലയാളി പത്രപ്രവർത്തകനായ സ്നേഹേഷ് അലക്സ് ഫിലിപ്പിന്റെ റിപ്പോർട്ടുണ്ട്.
ജയ്ഷ് ഇ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ മരുമക്കളായ ഉസ്മാനെയും തൽഹ റഷീദിനെയും സൈന്യം വെടിവച്ചുകൊന്നതിനു പ്രതികാരം ചെയ്യാനാണ് ആക്രമണത്തിനു പദ്ധതിയൊരുക്കിയത്.
ഭീകരാക്രമണത്തിനു രണ്ടു ദിവസം മുന്‍പ് ജയ്ഷ് ഭീകരർ ഓണ്‍ലൈനിൽ പങ്കുവച്ച വീഡിയോയും കൃത്യമായ മുന്നറിയിപ്പായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. ജമ്മു കാഷ്മീർ ക്രിമിനൽ അന്വേഷണ വിഭാഗം ഈ വീഡിയോയെക്കുറിച്ചു രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം കൈമാറുകയും ചെയ്തിരുന്നു.
രഹസ്യാന്വേഷണത്തിലും സുരക്ഷയിലും വീഴ്ച
12:30 AM Feb 16, 2019 | Deepika.com