ജമ്മു - കാഷ്മീരിലെ ഭീകരാക്രമണങ്ങളിൽ മുന്പുണ്ടായിട്ടില്ലാത്ത തരം ആക്രമണമാണു വ്യാഴാഴ്ച പുൽവാമയിലെ അവന്തിപോരയിൽ ഉണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിൽ ഇടിപ്പിക്കുന്ന തന്ത്രം കാഷ്മീരിൽ ആദ്യമായിരുന്നു. അഫ്ഗാനിസ്ഥാനിലും സിറിയയിലും വ്യാപകമായി നടക്കുന്ന ആക്രമണ രീതിയാണത്.
ഒരു മാരുതി ഈക്കോവാനിൽ മുന്നൂറിലധികം കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് ഉണ്ടായിരുന്നത്. ഒരു ബസ് സന്പൂർണമായി തകരുകയും മറ്റേതാനും ബസുകൾക്ക് സാരമായ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഇടവഴിയിൽനിന്നാണ് ആദിൽ ഈക്കോവാൻ ഓടിച്ചു ദേശീയ പാതയിലേക്കു കയറിയത്.
കാർ ബോംബ് ആക്രമണങ്ങൾ കാഷ്മീരിൽ അപൂർവമാണ്. വെടിവയ്പും വിദൂരനിയന്ത്രിത സ്ഫോടനവുമാണു കാഷ്മീരിൽ ഭീകരരുടെ സാധാരണ ആക്രമണശൈലി. കാർ ബോംബ് 2000-ലും 2001-ലും ഉപയോഗിച്ചു. പക്ഷേ അന്നത്തേതും ഇപ്പോഴത്തേതും വ്യത്യസ്ത രീതിയിലാണ്.
2000 ഓഗസ്റ്റ് പത്തിനാണ് ആദ്യത്തെ കാർ ബോംബിംഗ്. ശ്രീനഗറിലെ റെസിഡൻസി റോഡിൽ ഭീകരർ ആദ്യം ഗ്രനേഡ് എറിഞ്ഞു. ഇതോടെ പോലീസ്- അർധസൈനിക ഓഫീസർമാർ അവിടെയെ ത്തി. ഈയവസരത്തിൽ സ്ഫോടകവസ്തു നിറച്ച കാർ പൊട്ടിത്തെറിച്ചു. വിദൂരനിയന്ത്രിതമായിരുന്നു സ്ഫോടനം.
2001 ഒക്ടോബർ ഒന്നിനു ശ്രീനഗറിലെ പഴയ നിയമസഭാ മന്ദിരത്തിനു മുന്നിലെ കാർബോംബ് സ്ഫോടനവും വിദൂരനിയന്ത്രിതമായിരുന്നു.ഇത്തവണ സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഈക്കോവാൻ സിആർപിഎഫ് വാഹനവ്യൂഹത്തിൽ ചെന്നിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലും സിറിയയിലും നടക്കുന്ന ഭീകരാക്രമണങ്ങൾ പോലെ.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ആസ്ഥാനമുള്ള ജയിഷ് ഇ മുഹമ്മദ് (ജെഇഎം) അഫ്ഗാനിസ്ഥാനിലും മറ്റും സഖ്യങ്ങളുള്ള ഭീകരസംഘടനയാണ്. ഇതിന്റെ സ്ഥാപകനും നായകനുമായ മൗലാന മസൂദ് അസ്ഹറിന് അഫ്ഗാനിസ്ഥാനിലെ താലിബാനുമായി നല്ല ബന്ധമുണ്ട്. ഇന്ത്യയിൽ തടവിലായിരുന്ന മൗലാനയെ മോചിപ്പിക്കാനായി ഇന്ത്യൻ എയർ ലൈൻസ് വിമാനം റാഞ്ചിയവർ അത് ഇറക്കിയത് താലിബാൻ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലാണ്. മൗലാന അസ്ഹറിനെയും മറ്റു രണ്ടു ഭീകരരെയും തടവിൽനിന്നു മോചിപ്പിച്ച് എത്തിച്ചുകൊടുത്തതും കാണ്ഡഹാറിലാണ്. അന്ന് താലിബാനുമായി ചർച്ച നടത്തിയ ഇപ്പോഴത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പിന്നീടു പറഞ്ഞതു താലിബാന് പാക് ഐഎസ്ഐയുടെ പിന്തുണ ഉണ്ടായിരുന്നെന്നാണ്.
ഐഎസ്ഐയും താലിബാനും ജെഇഎമ്മിനുള്ള സഹായം ഇപ്പോഴും തുടരുന്നുണ്ട് എന്നതിന്റെകൂടി തെളിവാണു വ്യാഴാഴ്ചത്തെ ആക്രമണം. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി നടത്തുന്ന സ്ഫോടനം താലിബാനിൽനിന്നാകും ജെഇഎം പരിശീലിച്ചത്.
പുൽവാമയിലേതു പുതിയ ആക്രമണശൈലി
12:30 AM Feb 16, 2019 | Deepika.com