ന്യൂഡൽഹി: റഫാൽ ഇടപാടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഹർജി നൽകിയവരെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് സുപ്രീംകോടതി. റഫാൽ വിഷയമുന്നയിച്ച് തെറ്റായ ഹർജികൾ നൽകിയവർ മാധ്യമങ്ങൾക്കു മുന്പിൽ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണെന്നു വിമർശിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ഹർജിയിലെ തെറ്റു തിരുത്താൻ പോലും തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. മറുഭാഗവും അത്ര നിഷ്കളങ്കരല്ലെന്നും ചീഫ് ജസ്റ്റീസ് സർക്കാരിനെതിരേയും വിമർശനമുന്നയിച്ചു.
റഫാൽ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജികൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഇന്നലെ വിമർശനമുന്നയിച്ചത്.
നൽകിയ ഹർജികളിലെ പിഴവുകൾ നികത്താത്തതിനാൽ അവ രജിസ്ട്രിയിൽ കെട്ടിക്കിടക്കുകയാണ്. അതിനാൽ കോടതിക്കു പരിഗണിക്കാനാവുന്നതുമില്ല. അതേസമയം, വിഷയത്തിൽ പബ്ലിസിറ്റിക്കു വേണ്ടി മാധ്യമങ്ങളെ സമീപിക്കുന്നതു തുടരുകയും ചെയ്യുന്നു. തങ്ങളുടെ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോളാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.
റഫാൽ: കേന്ദ്രത്തെയും ഹർജിക്കാരെയും വിമർശിച്ച് സുപ്രീംകോടതി
12:30 AM Feb 16, 2019 | Deepika.com